അർത്തുങ്കൽ ഹാർബർ 2027 സെപ്റ്റംബറിൽ യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ
* മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവർത്തികളുടെയും നിർമ്മാണം തുടങ്ങി
2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം ഹാർബറിന് സമീപം നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. 2021ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത്തരത്തിൽ അടിയന്തരമായി ഏറ്റെടുക്കേണ്ട ഹാർബറുകളെക്കുറിച്ചുള്ള ചർച്ചയാണ് ആദ്യം നടത്തിയത്. വലിയ കടൽത്തീരമുള്ള ജില്ലയായ ആലപ്പുഴയ്ക്ക് ഹാർബറുകൾ കുറവാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഹാർബർ മേഖലയുടെ വികസനത്തിനുവേണ്ടി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി നാല് ഹാർബറുകളാണ് ഈ സർക്കാരിന്റെ കാലത്ത് ജില്ലയ്ക്കായി അനുവദിച്ചത്.
ചെത്തി ഹാർബറിന്റെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഹരിപ്പാട് വലിയഴിക്കൽ ഫിഷ് ലാൻഡിങ് സെന്ററിനെ ഹാർബറാക്കി ഉയർത്തി. അർത്തുങ്കൽ ഹാർബർ നിർമ്മാണവും തോട്ടപ്പള്ളി ഹാർബർ നിർമ്മാണ നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 27 ഓളം ഹാർബറുകളുടെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത്രയും ഹാർബറുകൾ നവീകരിച്ച ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹാർബറുകൾ വികസിപ്പിക്കുന്നതിനോടൊപ്പം ഹാർബർ മാനേജ്മെന്റ് കമ്മിറ്റിവഴി ഇടനിലക്കാർ ഉൾപ്പെടെയുള്ളവരുടെ ചൂഷണം തടയുന്നതിനായുള്ള ചട്ടവും സർക്കാർ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് മിനിമം കൂലിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. ലൈഫ്, പുനർഗേഹം പദ്ധതികൾ വഴി ഇരുപതിനായിരം വീടുകളാണ് മത്സ്യത്തൊഴിലാളികൾക്കായി നൽകിയത്. 2031ൽ വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന ഒരു മത്സ്യത്തൊഴിലാളി പോലും കേരളത്തിൽ ഉണ്ടാകില്ലായെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതികളെല്ലാം ഇരട്ടിയാക്കി. അപകട ഇൻഷുറൻസിന്റെ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി. ഉടൻ തന്നെ അത് 30 ലക്ഷമാക്കി മാറ്റും.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻട്രൻസ് പരിശീലനത്തിന് ഉൾപ്പെടെ നൽകിയ സഹായത്തിന്റെ ഫലമായി ഈ വർഷം 26 കുട്ടികളാണ് എംബിബിഎസിന് അഡ്മിഷൻ നേടിയത്. ഈ കലയളവിൽ തന്നെ മൂന്ന് മത്സ്യത്തൊഴിലാളി കുട്ടികളെ വിദേശത്ത് വിട്ട് മെഡിസിന് പഠിപ്പിക്കുവാനും സർക്കാരിന് സാധിച്ചു. ഇനിയും അഞ്ചു വർഷം കൂടി ഭരണം തുടർന്നാൽ ഈ നേട്ടങ്ങൾ ഇരട്ടിയിൽ അധികമാകുമെന്നും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കാൻ പത്തു പൈസ പോലും മുടക്കേണ്ടാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ കൊണ്ടുവരുവാനായി രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. അർത്തുങ്കൽ ഹാർബർ നിർമ്മാണത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സാമ്പത്തിക, നിയമ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി കടമ്പകൾ കടന്നാണ് ഇവിടം വരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നിന്നും സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രിമാർ ചേർന്നു നിർവഹിച്ചു.
എഫ്ഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 150.73 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭ്യമായിട്ടുള്ളത്. ഇതിൽ 740 മീറ്റർ തെക്കേ പുലിമുട്ട്, 190 മീറ്റർ വടക്കേ പുലിമുട്ട്, വാർഫ്, ലേല ഹാൾ, കയറ്റിറക്ക് ഏരിയ, ലോക്കർ മുറി, ശുചിമുറി ബ്ലോക്ക്, ഐസ് പ്ലാന്റ്, അപ്രോച്ച് റോഡ്, ഓവർ ഹെഡ് വാട്ടർ ടാങ്ക്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഗേറ്റ് ഹൗസ് തുടങ്ങിയവയും മറ്റ് അനുബന്ധ പ്രവൃത്തികളും ഉൾപ്പെടും. ചടങ്ങിൽ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ഇൻ ചാർജ് വി കെ ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു.

