കല്ലിനേത്ത് കടവിൽ പാലത്തിന് 17 കോടിയുടെ ഭരണാനുമതി
ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി-വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടിപുഴക്ക് കുറുകെ കല്ലിനേത്ത് കടവിൽ പുതിയ പാലം വരുന്നു. പദ്ധതിക്ക് 17 കോടിയുടെ ഭരണാനുമതി ലഭിച്ചു. പാലം യാഥാർഥ്യമാകുന്നതോടെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ പാളയത്തിനും വേങ്ങാട് പഞ്ചായത്തിലെ ചാമ്പാടിനും ഇടയിലെ ഗതാഗതം ഏറെ സുഗമമാകും.
155.50 മീറ്റർ നീളത്തിലുള്ള പാലത്തിന് പത്ത് സ്പാനുകളാണ് ഉണ്ടാവുക. ഇരുകരകളിലുമായി 2.25 കോടി രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കും. സമീപത്തെ റോഡുകളിലേക്കും വീടുകളിലേക്കും പ്രവേശനത്തിനായി റാമ്പ്, സ്റ്റെപ്പ് എന്നിവയും നിർമ്മിക്കും.
പാളയം, ചാമ്പാട് പ്രദേശത്തെ ജനങ്ങൾ ഒന്നര കിലോ മീറ്റർ ദൂരത്തുള്ള ഓടക്കടവ് പാലത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. പാളയത്തു നിന്നുള്ളവർക്ക് ചാമ്പാട് വഴി തലശ്ശേരിയിലേക്ക് പോകുന്നതാണ് സൗകര്യപ്രദം. കല്ലിനേത്ത് കടവിൽ പാലം ഇല്ലാത്തതിനാൽ ഓടക്കടവ് പാലം വഴി ചുറ്റി കറങ്ങി സഞ്ചരിക്കേണ്ടി വരുന്നു.
മുൻപ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ കല്ലിനേത്ത് കടവിൽനിന്നുള്ള കടത്തു തോണിയായിരുന്നു നാട്ടുകാരുടെ ഏക ആശ്രയം. കടത്ത് നിലച്ചതോടെ ആളുകൾ യാത്രക്കായി ഓടക്കടവ് പാലത്തെ ആശ്രയിക്കാൻ തുടങ്ങി. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതടക്കമുള്ള അടിയന്തിര ഘട്ടങ്ങളിൽ ദൂരക്കൂടുതൽ പ്രതിസന്ധി ആകാറുണ്ട്. കല്ലിനേത്ത് കടവ് പാലം പൂർത്തിയാകുന്നതോടെ ഇരു പ്രദേശങ്ങളുടെയും ഗതാഗത സൗകര്യത്തിലും വികസനത്തിലും വലിയകുതിപ്പ് സാധ്യമാകും.

