വെൺമണി ശാലേം യു.പി. സ്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച ശിചിമുറി സമുച്ചയം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂർ മണ്ഡലത്തിൽ രണ്ടു വർഷത്തിനുള്ളിൽ 49 വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 33 സ്കൂളുകളുടെ ഭൗതിക സാഹചര്യം ഇതിനോടകം മെച്ചപ്പെടുത്തിയെന്നും വെൺമണി ശാലേം യു.പി. സ്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച ശിചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് കേരളം നൽകുന്നത്. എല്ലാ പൊതു വിദ്യാലയങ്ങളും സംരക്ഷിക്കും.
പൂട്ടൽ വക്കിലെത്തിയ പല സ്കൂളുകളും സർക്കാർ ഇടപെടലിൽ മികച്ച വിദ്യാലയങ്ങളായി മാറി.
ഗവൺമെൻ്റ് ഐ.ടി.ഐ.യിൽ 22 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഐ.എച്ച്.ആർ.ഡി. കോളേജിൽ മൂന്ന് കോടിയുടെ പുതിയ കെട്ടിടം പണിയുമെന്നും മന്ത്രി പറഞ്ഞു. വെണ്മണി പഞ്ചായത്തിലെ രണ്ട് സർക്കാർ സ്കൂളുകൾക്കും ഓരോ കോടി രൂപ ചെലവഴിച്ച് മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിശ്രമ കേന്ദ്രങ്ങളടക്കം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്കും ശുചിമുറികൾ നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എ.യുടെ 2022-23 യിലെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് എട്ട് ലക്ഷം രൂപ ചെലവിലാണ് വെൺമണി ശാലേം യു.പി. സ്കൂളിൽ ശുചിമുറി സമുച്ചയം നിർമ്മിച്ചത്.
വെൺമണി ശാലേം യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.സി. സുനിമോൾ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. രമേഷ് കുമാർ, ബ്ലോക് പഞ്ചായത്ത് അംഗം ജെബിൻ പി. വർഗ്ഗീസ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ബിജോയ്, സ്കൂൾ ലോക്കൽ മാനേജർ റവ.ഫാദർ ഫിലിപ്പ് വർഗീസ്, സ്കൂൾ ഹെഡ് മിസ്‌ട്രസ് റാണി ജെ. ജോൺ, സ്റ്റാഫ് സെക്രട്ടറി സജി ജേക്കബ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.