സെൽഫിയെടുക്കാൻ ശ്രമംത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം
ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ(17), രത്‌നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്.
അനന്തഗിരി കുന്നുകളിൽ വ്യാഴാഴ്ചയാണ് സംഭവം. ഹുക്കുംപേട്ടയിലെ ജമ്പുവാലസ ഗ്രാമത്തിൽ നിന്നുള്ള നാലു പെൺകുട്ടികളാണ് മുലാഗുമ്മി വെള്ളച്ചാട്ടത്തിൽ എത്തിയത്. വിശാഖപട്ടണത്തിന് സമീപമുള്ള വനമേഖലയിലാണ് ഈ വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിച്ചതാണ് മൂവരും. എന്നാൽ വഴുക്കലുള്ള പാറയിൽ നിന്നും തെന്നി ഇവർ വെള്ളത്തിലേക്ക് വീണു. നീന്തലറിയാത്ത മൂവരും കുത്തൊഴുക്കിൽ ഒഴുക്കിൽപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

