പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത്
സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി എൽ.പി.ജി. (ദ്രവീകൃത പെട്രോളിയം വാതകം) കപ്പൽ കൊച്ചി തീരത്തെത്തി. 9,000 ടൺ എൽ.പി.ജി.യുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) പുതുവൈപ്പിൻ എൽ.പി.ജി. ടെർമിനലിൽ നങ്കൂരമിട്ടത്. പശ്ചിമേഷ്യൻ പ്രതിസന്ധി ഒരുമാസം പിന്നിട്ടതിനുശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പാചകവാതകവുമായി കപ്പലെത്തുന്നത്. ഏതാണ്ട് ഒരാഴ്ചയോളം ഉപയോഗിക്കാനുള്ള പാചകവാതകമാകും കപ്പലിലുണ്ടാവുക.
ഹോർമുസ് കടന്നെത്തിയ ശിവാലിക് എൽ.പി.ജി. ടാങ്കറിൽ നിന്നുള്ള പാചകവാതകമാണ് അപ്പോളോ ഓഷ്യൻ വഴി കൊച്ചിയിൽ എത്തിച്ചത്. ഐ.ഒ.സി. ടെർമിനലിൽ എത്തിച്ച എൽ.പി.ജി. ഉദയംപേരൂർ, പാലക്കാട്, ചേളാരി എന്നീ മൂന്ന് ബോട്ട്ലിങ് പ്ലാന്റുകളിലേക്ക് പൈപ്പ്ലൈൻ വഴി എത്തിക്കും. ഇതിൽ പാലക്കാട് ബോട്ട്ലിങ് പ്ലാന്റ് ബി.പി.സി.എല്ലിന്റേതാണ്.
കേരളത്തിൽ പ്രതിമാസം 14,000 ടൺ എൽ.പി.ജി. വഹിക്കുന്ന മൂന്ന് കപ്പലുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. എന്നാൽ, ഇറാനെതിരേ യു.എസ്.-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെയാണ് ദേശവ്യാപകമായ പാചകവാതക പ്രതിസന്ധി സംസ്ഥാനത്തും രൂക്ഷമായത്. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന എൽ.പി.ജി. വിതരണക്കാർ. ഇവിടങ്ങളിൽ നിന്നുള്ള എൽ.പി.ജി.യുടെ 90 ശതമാനവും ഹോർമുസ് വഴിയാണ് എത്തുന്നത്.

