
വാംഖഡെയില്‍ ഹൈദരാബാദിനെ 4 വിക്കറ്റിന് വീഴ്ത്തി മുംബൈ
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 26 പന്തില്‍ 36 റണ്‍സെടുത്ത വില്‍ ജാക്സാണ് മുംബൈയുടെ ടോപ് സ്കോറര്‍. മുംബൈക്കായി റിയാൻ റിക്കിൾടണ്‍ 23 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും 26 റണ്‍സ് വീതമെടുത്തു. ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 17 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി പാറ്റ് കമിന്‍സ് 26 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഈഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 162-6, മുംബൈ ഇന്ത്യൻസ് 18.1 ഓവറില്‍ 166-6. ജയിച്ചെങ്കിലും മുംബൈ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തന്നെയാണ്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെ മുംബൈ ബൗളര്‍മാര്‍ ഫലപ്രദമായി പൂട്ടിയിട്ടപ്പോള്‍ 20 ഓവറില്‍ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 29 പന്തില്‍ 28 റൺസെടുത്തപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചു. മുംബൈക്കായി വില്‍ ജാക്സ് മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.