
ഇടുക്കി ഗ്രാമ്പിയിൽ മയക്കുവെടി വെച്ച കടുവ ചത്തു
വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിന് നേരെ ചാടിയതോടെ
കടുവയ്ക്ക് നേരെ മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ചത്തത്. സ്വയരക്ഷയുടെ ഭാഗമായാണ് വെടിയുതിർത്തത്.
പ്ലാസ്റ്റിക് പടുതയിൽ പൊതിഞ്ഞ് കടുവയെ തേക്കടിയിൽ എത്തിച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്നിരുന്നു.
ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാൽ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാൽ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്. ഇന്നലെ പകൽ മുഴുവൻ കടുവയ്ക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ശ്രമം വിഫലമായിരുന്നു.