ഐഎഎസും ഐപിഎസും വേണ്ട; നിര്‍ണായക പദവികളും സ്വകാര്യ മേഖലയ്ക്ക്
കേന്ദ്ര സർക്കാരിലെ നിർണായക പദവികളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ള വിദഗ്ധരെ നിയമിക്കാൻ നരേന്ദ്ര മോദി സർക്കാർ.
ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികളിലേക്കാണ് നിയമനം. സാധാരണയായി ഐഎഎസ്, ഐപിഎസ് എന്നീ ഓള്‍ ഇന്ത്യ സർവീസുകളില്‍ നിന്നുള്ളവരെയാണ് പ്രസ്തുത തസ്തികകളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ മൂന്ന് പേരെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും, ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 22 പേരെയും സ്വകാര്യ മേഖലയില്‍ നിന്ന് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ 25 പേരുടെ നിയമനം പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് അംഗീകരിച്ചു കഴിഞ്ഞു.
ലാറ്ററല്‍ എൻട്രിയായി ഈ വിദഗ്ധരെ സർക്കാർ സേവനങ്ങളിലേക്ക് ഉള്‍പ്പെടുത്താനാണ് നീക്കം. 2018ലാണ് സർക്കാർ സർവീസുകളിലേക്ക് ലാറ്ററല്‍ എൻട്രി ആദ്യമായി അവതരിപ്പിക്കുന്നത്. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികള്‍ സർക്കാരിന്റെ നയരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്ന സ്ഥാനങ്ങളാണ്. സാധാരണഗതിയില്‍ യുപിഎസി ആണ് ഈ സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നത്. കൂടുതല്‍ കഴിവുള്ള പുതിയ ഉദ്യോഗാർത്ഥികള്‍ ഈ സ്ഥാനങ്ങളിലേക്ക് വരണം എന്ന ആവശ്യം മുന്നോട്ടു വച്ചാണ് ലാറ്ററല്‍ എൻട്രിയിലൂടെ സ്വകാര്യ മേഖലയില്‍ നിന്ന് ആളുകളെ നിയമിക്കാൻ തീരുമാനിച്ചത്.
2018 ജൂണില്‍ 10 ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് പേർസണല്‍ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. ഈ പോസ്റ്റിലേക്ക് ആളുകളെ തിരഞ്ഞെടുത്തത് യുപിഎസി തന്നെയാണ്. ശേഷം 2021 ഒക്ടോബറില്‍ കമ്മീഷൻ വീണ്ടും 31 അപേക്ഷാർത്ഥികളെ നിയമനത്തിന് ശുപാർശ ചെയ്തിരുന്നു. അതില്‍ 3 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും 19 പേർ ഡയറക്ടർ സ്ഥാനത്തേക്കും, 9 പേർ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2018 മുതല്‍ ഇതുവരെ സ്വകാര്യമേഖലയില്‍ നിന്ന് ആകെ 38 വിദഗ്ധരെ സർക്കാർ സ്ഥാനങ്ങളില്‍ നിയമിച്ചതായാണ് കണക്കുകള്‍. അതില്‍ 10 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തും, 28 പേർ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിക്കപ്പെട്ടത്. അതില്‍ ഇപ്പോഴും സർവീസില്‍ തുടരുന്നത് 33 പേരാണ്.