ചിലിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി
ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ ഉണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഏകദേശം 64,000 ഏക്കറിലാണ് തീപടർന്നത്. നാല് സ്ഥലങ്ങളിലായാണ് തീപടർന്നത്. നിലവിൽ ഇപ്പോഴും പ്രദേശത്ത് 40ഓളം ഇടങ്ങളിൽ തീ സജീവമായുണ്ടെന്നാണ് വിവരം.
ചിലിയിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു. തീ പടരുന്ന സാഹചര്യത്തിൽ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീ നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. ഏകദേശം 1600ഓളം പേർക്ക് വീട് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 200ഓളം പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റി. ഉയർന്ന താപനിലയും ശക്തമായ കാറ്റും തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും രാജ്യത്ത് ദുഃഖം ആചരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.