ഇന്ത്യയിലെ അഞ്ച് തണ്ണീർ തടങ്ങൾ കൂടി റാംസർ പട്ടികയിൽ
ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയായ റാംസർ സൂചികയിൽ ഇന്ത്യയിലെ അഞ്ച് തണ്ണീര്‍ത്തടങ്ങള്‍ കൂടി ഇടം പിടിച്ചു. തമിഴ് നാട്ടിലും കർണ്ണാടകയിലുമായി സ്ഥിതി ചെയ്യുന്നവയാണ് ഇവ. ഈ രണ്ടു സംസ്ഥാനങ്ങളുടെയും സംരക്ഷിത പട്ടികയിലുള്ള പ്രദേശങ്ങളാണ്.
കര്‍ണാടകയിലെ മഗഡി കേരെ പക്ഷിത്താവളം, അങ്കസമുദ്ര പക്ഷി സംരക്ഷണ മേഖല, ഉത്തര കർണാടകയിലെ അഘനാശിനി നദീതടം, തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് അടുത്തുള്ള കരൈവെട്ടി പക്ഷിസങ്കേതം, നീലഗിരിയിലെ ലോംഗ് വുഡ് ഷോല റിസര്‍വ് എന്നിവയാണ് റാംസർ അംഗീകാരം നേടിയത്.
ഇന്ത്യയില്‍നിന്ന് പട്ടികയില്‍ അവസാനമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രദേശങ്ങളുടെ പേരുകൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ബുധനാഴ്ച എക്‌സിലൂടെ പുറത്തു വിട്ടു.
ഇതോടെ ഇന്ത്യയില്‍നിന്ന് റാംസര്‍ പട്ടികയിലുള്ള തണ്ണീര്‍തടങ്ങളുടെ എണ്ണം 80 ആയെന്നും അദ്ദേഹം കുറിച്ചു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസര്‍ ഉടമ്പടി. ലോക സൂചികയിൽ ഇതുവരെ 75 തണ്ണീർതടങ്ങളാണ് സംരക്ഷിത പ്രാധാന്യമുള്ള ജൈവമേഖലയായി അടയാളപ്പെടുത്തിയിരുന്നത്.
ഇറാനിലെ റാംസറില്‍ 1971- ഫെബ്രുവരി രണ്ടിന് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയാണ് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് റാംസര്‍ ഉടമ്പടിയുണ്ടാക്കിയത്. റാംസര്‍ സൈറ്റ് എന്ന പദവി ലഭിക്കുന്നതോടെ സങ്കേതങ്ങള്‍ക്ക് അന്താരാഷ്ട്ര പരിഗണന ലഭിക്കും.
തടാകത്തിന്റെ സംരക്ഷണത്തിന് രാജ്യാന്തര ധനസഹായം ലഭിക്കാനും ഇത് വഴിയൊരുക്കും. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നിവയാണ് കേരളത്തിലെ പ്രഖ്യാപിത റാംസര്‍ സൈറ്റുകള്‍.