നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 111 വര്‍ഷം ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറോമ്മല്‍ അബ്ദുള്‍ നാസർ (62) നെ യാണ് നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബലമായി കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തില്‍ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ അന്യേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കേസില്‍ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി. വിചാരണക്കിടെ അതിജീവിതയുടെ ബന്ധു കേസില്‍ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി കൊടുക്കുകയുണ്ടായി. സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉള്‍പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റകാരനെന്ന് തെളിയിച്ചത്.