കാനഡ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും
2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ വിലക്കി.
ഇത് ബാധിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉപരി പഠനം ലക്ഷ്യം വെക്കുന്ന വിദ്യാർഥികളെയാണ്. നേരത്തെ തന്നെ കാനഡ അന്താരാഷ്ട്ര വിദ്യാർഥികള്‍ക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊളംബിയയുടെ പുതിയ പ്രഖ്യാപനം.
ബ്രിട്ടീഷ് കൊളംബിയയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ത്യൻ വിദ്യാർഥികള്‍ കൂടുതലും പഠിക്കുന്നത്. ഔദ്യോഗിക വിശദീകരണം അനുസരിച്ച് അന്തർദ്ദേശീയ വിദ്യാർഥികള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കാനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മൊത്തത്തില്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ പാർപ്പിട ക്ഷാമം രൂക്ഷമായിരിക്കുന്നത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ കുടിയേറ്റം വർധിച്ചതോടുകൂടെയാണ്.
ഇതിനു മുന്നോടിയായി 2024 മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 3,60,000 ആയി ചുരുക്കാൻ കനഡ തീരുമാനിച്ചിരുന്നു. പഠന ശേഷം ജോലിക്കുള്ള വിസ നല്‍കുന്നതിനും വിലക്കുകള്‍ ഏർപ്പെടുത്തിയിരുന്നു. ജസ്റ്റിൻ ട്രൂഡോ സർക്കാർ പുറത്തു നിന്നുള്ള വിദ്യാർഥികളുടെ കുടിയേറ്റം തടയാനാണ് ഇത്തരം മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് എന്ന വിമർശനമുണ്ട്. മൂന്നിരട്ടി ഫീസാണ് പ്രാദേശിക വിദ്യാർഥികളെ അപേക്ഷിച്ച് കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്നത്. ഈ നിയന്ത്രണം അടുത്ത രണ്ടു വർഷമാണ് നടപ്പിലാവുക.
പത്ത് ലക്ഷത്തിലും അധികമാണ് കാനഡയിലുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യാ നിരക്ക്. ഇതില്‍ തന്നെ ഏറ്റവും കൂടുതലും 37 ശതമാനവും ഇന്ത്യക്കാരാണ് എന്നതാണ് കണക്ക്.