ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ സർ (82) നിര്യാതനായി
ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ ടി.ജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബി.എ, എം.എ പരീക്ഷകൾ റാങ്കോടെയാണ് പാസായത്. ആർ.എസ്.പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ പത്രപ്രവർത്തകനായി കുറച്ചു കാലം പ്രവർത്തിച്ചു.
1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999ലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008ലാണ് ദേശീയ ജനറൽ സെക്രട്ടറിയായി.
ആർഎസ്പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുമ്പോൾ അദ്ദേഹം ദേശീ. ജനറൽ സെക്രട്ടറിയായിരുന്നു. ആർഎസ്പി ബിയിൽ നിന്ന് ഷിബു ബേബി ജോൺ ഉൾപ്പടെയുള്ളവരെ ആർഎസ്പിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രൊഫ ടി.ജെ ചന്ദ്രചൂഡന്റെ സംസ്കാരം മറ്റന്നാൾ നടത്തും. മകൾ അമേരിക്കയിൽ നിന്നു വന്നതിനു ശേഷമായിരിക്കും സംസ്കാരം. മൃതദേഹം കിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.