വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപ…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഈ കണക്കുകൾ വ്യക്തമാക്കിയത്. പദ്ധതിക്കായി സർക്കാർ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. തുറമുഖത്തിന്റെ ഒന്നാം ഘട്ട വികസനത്തിനായി കേന്ദ്ര സർക്കാർ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടി രൂപയും ചെലവിട്ടതായും മുഖ്യമന്ത്രി സഭയിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ സംയുക്തമായി 5,370 കോടി രൂപ ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. എന്നാൽ യഥാർത്ഥ ചെലവ് വിവരം പുറത്തുവിട്ടതോടെ പ്രതിപക്ഷത്തിന്റെ വാദങ്ങളിലെ കണക്കിലെ അന്തരം വ്യക്തമായതായി ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷമായ സിപിഐഎം സമരം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും അദാനി ഗ്രൂപ്പും ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്സിയും (MSC) തമ്മിൽ വലിയ അവിശുദ്ധ കൂട്ടുകെട്ടാണ് നടന്നതെന്ന് സിപിഐഎം ആരോപിച്ചു. ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രിയെ പൂർണ്ണമായി പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.




