അഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു
എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ (SFI) നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ (SDPI) പ്രവർത്തകരായ 16…

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ (SFI) നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ (SDPI) പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായത്. പോലീസ് തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കേസിൽ ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2018 ജൂലൈ 2-നാണ് മഹാരാജാസ് ക്യാമ്പസിനുള്ളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യു ക്രൂരമായി കുത്തേറ്റ് മരിച്ചത്. വൻ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കേസിലെ സുപ്രധാന കോടതി രേഖകൾ കസ്റ്റഡിയിൽ നിന്ന് മുൻപ് കാണാതായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് കാണാതായ രേഖകൾ പ്രോസിക്യൂഷൻ വീണ്ടും തയ്യാറാക്കി നൽകിയ ശേഷമാണ് ഇപ്പോൾ വിചാരണാ നടപടികളിലേക്ക് കടക്കാൻ സാധിച്ചത്.
വർഷങ്ങൾ കഴിഞ്ഞിട്ടും കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസിന്റെ നടപടികൾ ഒൻപത് മാസത്തിനുള്ളിൽ അടിയന്തരമായി പൂർത്തിയാക്കാൻ ഹൈക്കോടതി സെഷൻസ് കോടതിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.




