പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു
പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും സംസ്ഥാന സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്നു…

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും സംസ്ഥാന സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്നുമാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും. വിശദാംശങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെങ്കിലും, അഴിമതി ആരോപണങ്ങളിൽ വിജിലൻസിന് അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. അന്വേഷണം വിജിലൻസ് ഏറ്റെടുത്താൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാകും ചുമതലപ്പെടുത്തുക.
നേരത്തെ പിഎസ്‌സി സ്വന്തം നിലയിൽ നടത്തിയ അന്വേഷണം വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. ചെയർമാന്റെ കീഴിലുള്ള ഉദ്യോഗസ്ഥന് തന്നെ അന്വേഷണ ചുമതല നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന് കനത്ത വിമർശനം ഉയർന്നിരുന്നു. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ വിട്ടതാണ് വിവാദങ്ങൾക്ക് കാരണം. ഈ പിഴവ് മറച്ചുവെച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് പേർക്ക് നിയമനം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗാർത്ഥി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോഴാണ് പിഎസ്‌സി ഈ വീഴ്ച സമ്മതിച്ചത്.




