ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്
ഐടി നഗരമായ ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയുടെ ഡേ കെയർ സെന്ററിൽ രണ്ടും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാർ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കേസിൽ ഒന്നാം പ്രതിയായ മഞ്ജുള,…

ഐടി നഗരമായ ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയുടെ ഡേ കെയർ സെന്ററിൽ രണ്ടും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാർ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കേസിൽ ഒന്നാം പ്രതിയായ മഞ്ജുള, രണ്ടാം പ്രതി വിജയലക്ഷ്മി എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. പ്രമുഖ ഐടി കമ്പനിയായ 'കാപ് ജെമിനി'യുടെ ബെംഗളൂരു ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. കമ്പനിയിലെ ജീവനക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ പരിചരിക്കാനായി ഏൽപ്പിക്കുന്ന കേന്ദ്രമാണിത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡേ കെയറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാട്സ്ആപ്പ് വഴി പുറത്തുവന്നത്. കുട്ടികൾ കരയുകയോ ബഹളം വെക്കുകയോ ചെയ്യുമ്പോൾ ജീവനക്കാർ അവരെ നേരിട്ടിരുന്ന രീതികൾ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനുള്ളിലേക്ക് എടുത്തു വെയ്ക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക, ക്രൂരമായി ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ ടോയ്‌ലറ്റിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ കരയുമ്പോൾ അവരുടെ വായിലേക്ക് ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് അതിശക്തമായി വെള്ളം ചീറ്റിക്കുന്നതുൾപ്പെടെയുള്ള വിറപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ച പരാതിയിലുള്ളത്.
ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് വീഡിയോയുടെ അടിസ്ഥാനത്തിൽ അഞ്ച് ജീവനക്കാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ പുറത്തുവന്ന വീഡിയോയിലുള്ള കുട്ടികളെ മാത്രമാണോ അതോ അവിടെയുള്ള മറ്റ് കുഞ്ഞുങ്ങളെയും ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




