മൂന്നാര്‍ മണ്ണിടിച്ചില്‍: അഞ്ച് മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
തൊടുപുഴ: മൂന്നാര്‍ രാജമലയില്‍ മലയിടിഞ്ഞു ലയങ്ങളുടെ മേല്‍ പതിച്ച് അഞ്ച് പേര് മരിച്ചു. അഞ്ച് മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ല ഭരണകൂടം സ്ഥിരീകരിച്ചു. മണ്ണിനടിയില്‍പ്പെട്ട പത്തു പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ചിലര്‍ക്ക് സാരമായ പരിക്കുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രാജമല പെട്ടിമുടിയിലാണ് വലിയ തോതില്‍ മണ്ണിടിഞ്ഞത്. മണ്ണിനടിയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. കനത്ത മഴയെ തുടര്‍ന്ന് റവന്യു, പോലീസ് സംഘത്തിന് ഇവിടേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.
ഇന്നു പുലര്‍ച്ചെയാണ് മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞത്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. ഇവിടെ മൂന്നു ലയങ്ങളിലായി 83 പേര് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മണ്ണിടിച്ചില്‍ ഉണ്ടായ രാജമല മേഖലയില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി. മറ്റ് വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറിലായിരുന്നു. ഇതിനു സമീപത്തുള്ള ലയങ്ങളില്‍ ഉള്ളവരാണ് വഴിയിലുള്ള ഗതാഗത തടസം മറികടന്നു വിവരം പുറത്തറിയിച്ചത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആംബുലന്‍സുകളും അപകട സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ വനംവകുപ്പ് നല്കിയ വിവരമനുസരിച്ചു കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടതായാണ് സൂചന.