കർണാടക കലങ്ങി മറിയുന്നു; കോൺഗ്രസ്സ് മന്ത്രിമാർ രാജിവച്ചു
ബെംഗളുരു: എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് തുലാസിലായ കര്‍ണാടക സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവസാന അടവുമായി കോണ്‍ഗ്രസ്. മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജിവെച്ചു. ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഒഴികെയുള്ള കോണ്‍ഗ്രസ് മന്ത്രിമാരെല്ലാമാണ് രാജിവെച്ചത്. 21 മന്ത്രിമാരാണ് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവച്ചത്. ഉപാധികളൊന്നും മുന്നോട്ടുവെക്കാതെയാണ് മന്ത്രിമാരെല്ലാം രാജിവച്ചതെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. രാജിവച്ച എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അവസാന നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്
വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവെപ്പിച്ചത്. പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.ഇതുവരെ കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും 14 എം.എല്‍.എമാരാണ് രാജിവെച്ചത്. ജെ.ഡി.എസ് ഒപ്പം നിര്‍ത്തിയ എച്ച് നാഗേഷ് എന്ന സ്വതന്ത്ര എം.എൽ.എ ബി.ജെ.പി പക്ഷത്തേക്ക് പോയി.
സ്പീക്കര്‍ രാജി അംഗീകരിക്കാതിരിക്കുന്നതാണ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേരുന്ന ബിജെപി നേതൃയോഗം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചേക്കും. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനാണ് ബിജെപി ക്യാമ്പ് ഒരുങ്ങുന്നത്