ട്രംപിനെ ഇംപീച്ച് ചെയ്തു, ഇനി സെനറ്റിലേക്ക്
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും നേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.
പ്രമേയം ജനപ്രതിനിധി സഭയിൽ പാസായ സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാല്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. അതിനാൽ അവിടെ ഇത് പരാജയപ്പെടാൻ സാധ്യത ഏറെയാണ്. 197നു എതിരെ 230 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭപ്രമേയം പാസാക്കിയത്. . അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്.
100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാന്‍ 67 പേരുടെ പിന്തുണവേണം. യു.എസിന്റെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്.