പൊതുമേഖലാ ബാങ്കുകൾ മൊറട്ടോറിയം നടപ്പാക്കി; ഇഎംഐ ഉള്ളവർക്ക് ആശങ്ക
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകൾ മാർഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകൾ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി.
അതേസമയം, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും അക്കൗണ്ടിൽനിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവർക്ക് ഈ ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇ-മെയിൽ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം. ബാങ്ക് ശാഖകളിൽ നേരിട്ട് എത്തണമെന്നില്ല. മിക്ക ബാങ്കുകളും ആർ.ബി.ഐ.യുടെ നിർദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവർത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയിട്ടുണ്ട്.
വായ്പാ തിരിച്ചടവ് കാലാവധിയും മൂന്നു മാസം നീട്ടി. ഇതു സംബന്ധിച്ച് ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ഭവന - വാഹന - കാർഷിക വായ്പകൾക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാൽ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവർ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവർ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാർഡ് കമ്പനികളിൽ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാർഡുടമകൾ ആശങ്കയിലായി. അതേസമയം, നിലവിലെ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളും മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് സാമ്പത്തികമായി ഉപഭോക്താക്കൾക്ക് കൂടുതൽ ഞെരുക്കം സൃഷ്ടിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് കൈയിൽ കാശുള്ളവർ മൂന്നു മാസത്തേക്ക് തിരിച്ചടവുകൾ മാറ്റിവെക്കുന്നതിനു പകരം അതത് മാസങ്ങളിൽ തുക തിരിച്ചടയ്ക്കുന്നതാണ് നല്ലതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി മാത്രമാണ് മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുള്ളത്. ഇതിനുമേലുള്ള പലിശ നിരക്കുകൾ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിരക്കും കൂടി ചേർത്ത് മൂന്നു മാസം കഴിയുമ്പോൾ ഒരുമിച്ച് അടയ്ക്കേണ്ടതായി വരും.