യൂറോപ്പില്‍ കൊറോണ അതിവേഗം വ്യാപിക്കുന്നു : 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മാത്രം മരണം 368
മിലാന്‍: ഇറ്റലിയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം. ഞായറാഴ്ച മാത്രം 368 പേര്‍ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിലാണ്. 24,747 പേര്‍ക്ക് രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവസ്ഥാനമായ ഇറ്റലിയിലെ വടക്കന്‍ ലംബോര്‍ഡി പ്രദേശത്താണ് വൈറസ് കൂടുതല്‍ ബാധിച്ചത്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും വടക്കന്‍ ലംബോര്‍ഡിയിലാണ്. റോം, മിലാന്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പാര്‍ക്കുകളും കളിസ്ഥലങ്ങളുമെല്ലാം പൂട്ടി.
യൂറോപ്പിൽ ഫ്രാൻസിലും സ്പെയിനിലും അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. യൂറോപ്പിൽ ഇറ്റലിക്ക് ശേഷം ഏറ്റവുംകൂടുതൽ രോഗബാധയും മരണവും സ്പൈനിലാണ്. ∙ 291 പേർ മരിച്ച ഇവിടെ 6,250 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നൂറിലേറെ പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിട്ടു. 113 മരണം കൂടി ഇറാനിൽ റിപ്പോർട്ട് ചെയ്തു. വൈസ് പ്രസിഡന്റ്, മന്ത്രിമാർ, എംപിമാർ, റവല്യൂഷണറി ഗാർഡ് അംഗങ്ങൾ തുടങ്ങിയവരടക്കം കൂടുതൽ പ്രമുഖർക്കു രോഗം. ∙കസഖ്സ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുക്രെയ്നിലേക്കുള്ള ട്രെയിനുകൾ റഷ്യ റദ്ദാക്കി. ഉസ്ബക്കിസ്ഥാനിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതോടെ അതിർത്തി അടച്ചു. ചെക്ക് റിപ്പബ്ലിക്കിൽ ക്വാറന്റീൻ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി.
നിലവില്‍ ലോകത്താകമാനം കൊറോണ ബാധയില്‍ 6500ലേറെ പേര്‍ മരണപ്പെട്ടു. 156 രാജ്യങ്ങളിലായി 1,69,316 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു.