
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ദുരന്ത ബാധിതര്‍ വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രി കെ. രാജന്‍
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ സമ്മത പത്രത്തില്‍ ആവശ്യപ്പെട്ടിരുന്ന ദുരന്തബാധിത പ്രദേശത്ത് അനുഭവിച്ചു വന്നിരുന്ന ഭൂമിയും വീടുകളും സ്ഥാപനങ്ങളും മറ്റു ചമയങ്ങളും സറണ്ടര്‍ ചെയ്യണം എന്നതില്‍ മാറ്റം വരുത്തിയതായി റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മത പത്രത്തിലും അനുബന്ധ ഫോമുകളിലും വീട് മാത്രം സറണ്ടര്‍ ചെയ്താല്‍ മതിയെന്നാക്കിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിന് ശേഷം മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണപ്പെട്ടവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍ അതത് പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷന്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഷയമായി പരിഗണിച്ച് ടാറ്റയുടെ സി.എസ് ആര്‍. പ്രകാരുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാല് കൗണ്‍സിലേഴ്‌സും സര്‍ക്കാറിന്റെ നാല് കൗണ്‍സിലേഴ്‌സും ഉള്‍പ്പെടെ എട്ട് കൗണ്‍സിലേഴ്‌സും ഒരു സൈക്യാട്രി ഡോക്ടര്‍ ഉള്‍പ്പെടെ ആളുകളുടെയും സേവനം തുടര്‍ന്ന് പോകുന്നതിനും ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.
മേപ്പാടി സി.എച്ച്. എസ്. ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നടപടി ക്രമങ്ങളിലേക്ക് പോവുകയാണ്. 365 മൊബൈല്‍ ഫോണുകള്‍ ഒരു വര്‍ഷത്തെ ഫ്രീ കണക്ഷനോടെ വാങ്ങി നല്‍കുന്നതിനുള്ള നടപാടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. കെ.എസ്. ടി.എം. എയുമായി ബന്ധപ്പെട്ട് 280 ലാപ് ടോപ്പ്, ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 59 ഭിന്നശേഷിക്കരായ ആളുകളെ കണ്ടെത്തി അവരില്‍ റെക്കോര്‍ഡുകള്‍ നഷ്ടപ്പെട്ട 10 പേര്‍ക്ക് അവ ലഭ്യമാക്കി. ഒരു മാസം ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഏപ്രില്‍ മുതല്‍ ആറുമാസത്തേക്ക് വിതരണം ചെയ്യും. ഏഴോളം റോഡുകളുടെ എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ.ഒ. അരുണ്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.