ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതി
ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതി റഫറൻസിന് മറുപടി നൽകവേയാണ് കോടതിയുടെ പരാമർശം.
'ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നതാണ്. കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഫെഡറലിസത്തിന് വിരുദ്ധമാണ്. രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് മറ്റൊരു സാധ്യതയില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്.
ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവര്‍ണര്‍മാരുടെ വിവേചനാധികാരം പരിമിതമാണ്', സുപ്രീം കോടതി വ്യക്തമാക്കി. ബില്ലുകള്‍ തടഞ്ഞുവെച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബില്ലുകള്‍ തടഞ്ഞുവെക്കുന്നതില്‍ വിവേചനാധികാരം മൂന്ന് കാര്യങ്ങളില്‍ മാത്രമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി നിശ്ചയിച്ച തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയിലാണ് പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി റഫറന്‍സ് തേടിയത്. ഗവര്‍ണറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാകുമോയെന്നും ഭരണഘടന നിശ്ചയിക്കാത്ത സമയ പരിധി എങ്ങനെ വിധിയിലൂടെ കോടതിക്ക് നിശ്ചയിക്കാനാകും എന്നുമാണ് രാഷ്ട്രപതി ഉയര്‍ത്തിയ ചോദ്യം.

