ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; BJP-RSS നേതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി പ്രതിരോധത്തിൽ. ആത്മഹത്യാ കുറിപ്പില്‍ പേരുള്ളവരെ ചോദ്യം ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം. ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെ ചോദ്യം ചെയ്യും. ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് പൊലീസ് അന്വേഷണം.
തെളിവ് ലഭിച്ചാല്‍ ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്‍ക്കും. ആനന്ദ് കെ തമ്പിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുടുംബത്തിന് ആക്ഷേപമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. മണ്ണ് മാഫിയക്ക് സ്ഥാനാർത്ഥിത്വം നൽകിയെന്ന് ആരോപിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ അടക്കം ആത്മഹത്യാക്കുറിപ്പിലുണ്ട്. ആനന്ദിനെ ഒരുതരത്തിലും പരിഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുതിർന്ന ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ആനന്ദ് പാർട്ടി പ്രവർത്തകൻ അല്ലന്ന് ബിജെപി നേതാക്കൾ പറഞ്ഞൊഴിയാൻ ശ്രമിക്കുന്നതിനിടെ, നെടുമങ്ങാട് BJP സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശാലിനി ആർഎസ്എസ് നേതാക്കളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ നേതൃത്വം കടുത്ത പ്രതിരോധത്തിലായി.

