
ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം; ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു. ജനറല്‍ മൊഹമ്മദ് ബാഗേരിയാണ് കൊല്ലപ്പെട്ടത്. ഇറാന്‍ സൈന്യത്തിന്റെയും രാജ്യത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെയും (ഐആര്‍ജിസി) മേല്‍നോട്ടം വഹിച്ചിരുന്നത് മൊഹമ്മദ് ബാഗേരിയാണ്. ബാഗേരിയുടെ മൂത്ത സഹോദരന്‍ ഹസനും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹൊസൈന്‍ സലാമിയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുള്‍പ്പെടെ നിരവധി സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇറാന്റെ നിഗമനം.
ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രയേലിനും ലോകത്തിനും ഭീഷണിയാണെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പറയുന്നത്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഐഡിഎഫ് പറഞ്ഞു. ഇറാന്‍ ഭരണകൂടം ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നും ഐഡിഎഫ് പറയുന്നു.
ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നൽകിയിരുന്നു. 100 ഡ്രോണുകളാണ് ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചത്. ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി നേരത്തെ പറഞ്ഞിരുന്നു. ഇസ്രായേല്‍ സ്വയം കയ്പേറിയ വിധി നിശ്ചയിതാണെന്നും അവർക്കത് ലഭിക്കുമെന്നും ആക്രമണം ഇസ്രായേലിൻ്റെ നീച സ്വഭാവം വെളിപ്പെടുത്തുന്നതെന്നും ആയത്തുളള ഖമേനി പറഞ്ഞു.