
പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി
പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട്- നെടുമങ്ങാട് പൊലീസ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ തേടിയാണ് പൊലീസെത്തിയത്. രാം വിവേക്, അഭിൻലാൽ, ഋഷിൻ എന്നിവരാണ് പിടിയിലായത്.
പോത്തൻകോട് കരൂർ ഇടത്താട് രാംവിവേകിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. പുലർച്ചെയാണ് പൊലീസ് സംഘം വീട് വളഞ്ഞ് മിന്നൽ പരിശോധന നടത്തിയത്. രാംവിവേകിന്റെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അതേസമയം കഞ്ചാവും തോക്കും കള്ളനോട്ടും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. സംഭവം പ്രത്യേകമായി അന്വേഷിക്കാനും തീരുമാനമുണ്ട്.
പെൺകുട്ടിയെ ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യും. .സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലായവരെല്ലാം ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണെന്നാണ് പൊലീസ് വ്യക്തമാക്കി.അതേസമയം ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ മറ്റൊരിടത്തുനിന്ന് നെടുമങ്ങാട് പൊലീസ് പിടികൂടി.