
മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എച്ച് എം പ്രദീപ് കുമാറിനെതിരെയാണ് നടപടി. വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെൻഷൻ.
ജൂണ്‍ രണ്ടിനാണ് മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. നടപടി വിമർശനങ്ങൾക്ക് വഴിവെച്ചതോടെ മുകേഷ് എം നായരെ സ്‌കൂളിലേക്ക് ക്ഷണിച്ച സന്നദ്ധ സംഘടന ജെസിഐ ഖേദവും പ്രകടിപ്പിച്ചിരുന്നു. ജെസിഐ മുന്‍ സോണ്‍ ഡയറക്ടര്‍ ക്ഷണിച്ച പ്രകാരമാണ് മുകേഷ് പരിപാടിയില്‍ എത്തിയത്. മുകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങളില്‍ നിന്നുമാണ് മുകേഷ് കേസില്‍ പ്രതിയായ വിവരം അറിയുന്നതെന്നും കുട്ടികളെ സര്‍പ്രൈസ് ആക്കാനാണ് മുകേഷിനെ പരിപാടിക്കിടയില്‍ അവതരിപ്പിച്ചതെന്നുമായിരുന്നു സന്നദ്ധ സംഘടന വിശദീകരിച്ചത്.
കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.