വിവാദങ്ങൾക്കിടയിലും കരുത്ത് തെളിയിച്ച് എസ്എഫ്ഐയുടെ 'അവകാശ പത്രിക' മാർച്ച്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് ഏറെ വിവാദമായി നിൽക്കുമ്പോൾ സംഘടനാ കരുത്ത് തെളിയിച്ചു എസ്എഫ്ഐയുടെ ' 'അവകാശ പത്രിക' മാർച്ച്. തിരുവനന്തപുരത്ത‌് സെക്രട്ടറിയറ്റിലേക്കും മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും ഇന്നലെയായിരുന്നു മാർച്ച‌്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കെട്ടിടസൗകര്യം ഉറപ്പുവരുത്തുക, ആരോഗ്യ വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ അനുവദിക്കുക, സ്വകാര്യ മാനേജ്‌മെന്റുകളുടെ പീഡനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, സർവകലാശാലാ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമാക്കുക, മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ വേദികൾ രൂപീകരിക്കുന്നതിനും നിയമനിർമാണം നടത്തുക, അംഗീകാരമില്ലാത്ത കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുക, റാഗിങ‌്, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക, എസ്‌സി, എസ്ടി, ഒബിസി മറ്റു പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങി 51 ഇന ആവശ്യമാണ‌് അവകാശപത്രികയിലുള്ളത‌്. അവകാശപത്രിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക‌് സമർപ്പിച്ചിരുന്നു.
സെക്രട്ടറിയറ്റിലേക്ക‌് നടന്ന മാർച്ച‌് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു ഉദ്ഘാടനം ചെയ‌്തു.