ഭീതിയൊഴിഞ്ഞ് കൊച്ചി തീരം; 'നാഫ്ത' കൊച്ചി തീരം വിട്ടു
കൊച്ചി: അപകടഭീഷണിയുയർത്തി ഒരു വർഷത്തിലധികമായി നങ്കൂരമിട്ട നാഫ്ത കപ്പൽ ‘നു ഷി നളിനി’ കൊച്ചി തീരം വിട്ടു. കപ്പലിനെ ഗോവയിലേക്കു ടഗ് ഉപയോഗിച്ചാണു കൊണ്ടുപോകുന്നത്. കപ്പലിന്റെ എൻജിൻ കേടായതിനാലാണു കെട്ടിവലിക്കേണ്ടി വന്നത്. മറ്റൊരു ടഗ് പിന്തുടരുന്നുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിനു കീഴിലുള്ള മർക്കന്റൈൽ മറൈൻ വിഭാഗത്തിന്റെ പരിശോധനയ്ക്കു ശേഷം, ഇന്നലെ വൈകിട്ട് അഞ്ചോടെയാണു നാഫ്ത കപ്പൽ കൊച്ചി തീരം വിട്ടത്.
എൻജിൻ റൂമിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്നു കഴിഞ്ഞവർഷം ജൂൺ 13നാണു കപ്പൽ കൊച്ചി തീരത്തടുപ്പിച്ചത്. കപ്പൽ കൊച്ചി തുറമുഖത്ത് അടുപ്പിക്കാൻ ഉടമകൾ അനുമതി ചോദിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെട്ടു. കപ്പലിനു വായ്പ നൽകിയ അലഹാബാദ് ബാങ്ക് കപ്പൽ ഏറ്റെടുക്കാനും കൊച്ചിയിൽ നിന്നു മാറ്റാനും സമ്മതിച്ചതോടെയാണ് ഒരു വർഷത്തിലധം നീണ്ട ആശങ്കയും ആശയക്കുഴപ്പവും അവസാനിച്ചത്. കൊച്ചിയിൽ നിന്നു 12.3 നോട്ടിക്കൽ മൈൽ മാറി കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ 2,370 ടൺ നാഫ്തയാണ് ഉണ്ടായിരുന്നത്. കപ്പൽ കടൽക്ഷോഭത്തിലോ കാറ്റിലോപെട്ടു തീരത്തെത്തുകയും നാഫ്തയ്ക്കു തീപിടിക്കുകയും ചെയ്താൽ വൻ ദുരന്തത്തിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തിയിരുന്നു.