മേപ്പാടി പുത്തുമലയില്‍ മരണം 8 ആയി ; രക്ഷാപ്രവര്‍ത്തനം ശക്തമാക്കി
പുത്തുമല (മേപ്പാടി): വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽമരിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.ഒരു കുഞ്ഞിന്റെ ഉൾപ്പെടയുള്ള മൃതശരീരരങ്ങളാണ് കിട്ടിയത്. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്.
സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും രംഗത്തുണ്ട്.പൊലീസും റെവന്യു അധികാരികളും സ്ഥലത്തുണ്ട്. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ് നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വ്യാഴാഴ്ച പകൽ 3.30 ഓടെ വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ് രക്ഷിച്ചത്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.