ഇന്ത്യയുടെ ഓറഞ്ച് ജേഴ്സി; വിവാദവുമായി പ്രതിപക്ഷം
ന്യൂഡൽഹി : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓറഞ്ച് ജഴ്സി ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്, സമാജ്‍വാദി പാർട്ടി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും കാവിവൽക്കരിക്കുകയാണെന്ന് സമാജ്‍വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി ആരോപിച്ചു. രാജ്യം മുഴുവൻ കാവി അടിക്കാനാണ് മോദിയുടെ ശ്രമം. ഇപ്പോൾ ജഴ്സികൾ കാവിയാക്കുന്നു. ജഴ്സികൾക്കായി നിറം തിരഞ്ഞെടുക്കുന്നെങ്കിൽ അത് ത്രിവർണമായിരിക്കണമെന്നും അബു അസ്മി അവകാശപ്പെട്ടു.
മോദി സർക്കാരിന്റെ കാവി രാഷ്ട്രീയത്തിന്റെ ഭാഗമാണ് നടപടിയെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ നസീം ഖാനും രംഗത്തെത്തി. രാഷ്ട്രത്തിന്റെ ഐക്യത്തെ പ്രോൽസാഹിപ്പിക്കണം. ത്രിവർണത്തെയാണു ബഹുമാനിക്കേണ്ടത്. കാവിവൽക്കരണം രാജ്യത്തിന്റെ ഐക്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ മറുപടിയുമായി ബിജെപി, ശിവസേന നേതാക്കളും രംഗത്തെത്തി. ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ വരെ രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസ്, എസ്പി നേതാക്കൾ ചെയ്യുന്നതെന്ന് ബിജെപി എംഎൽഎ രാം കഥം പറഞ്ഞു.