അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ഇന്ത്യൻ ക്രിക്കറ്റർ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. പരിക്കേറ്റ വിജയ് ശങ്കറിന് പകരം മായങ്ക് അഗർവാളിനെ ലോകക്കപ്പ് ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നലെയാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും നേരത്തെ അമ്പാട്ടി റായിഡു വിരമിച്ചിരുന്നു.2013 ജൂലൈ 24ന് സിംബാവെക്കെതിരെ ആയിരുന്നു അന്തരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 2019 മാർച്ച് 8നാണ് അവസാന ഏകദിനം കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ഈ മത്സരം. ടെസ്റ്റിൽ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.
ഇന്ത്യക്കായി 47.05 ശരാശരിയോടെ 55 മത്സരങ്ങളിൽ നിന്നും 1694 റൺസ് നേടിയിട്ടുണ്ട്. അതിൽ 3 സെഞ്ചുറികളും 10 അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു. 124 നോട്ട്ഔട്ടാണ് ഉയർന്ന സ്കോർ. ആറ് ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യയെ റായിഡു പ്രതിനിധികരിച്ചിട്ടുണ്ട്. 42 റൺസാണ് ഈ കളികളിൽ നിന്നും സമ്പാദ്യം.
23 സെപ്തംബർ 1985ന് ആന്ധ്രയിലെ ഗുണ്ടുരിലാണ് അമ്പാട്ടി റായിഡുവിന്റെ ജനനം. 2002ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ റായിഡു അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനായും 2004 അണ്ടർ ൧൯ ലോകകപ്പിലെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ കൂടിയാണ് അമ്പാട്ടി റായിഡു.
ഐപിഎൽ മത്സരങ്ങളിൽ മികച്ച കളി പുറത്തെടുക്കുന്ന താരമാണ് റായിഡു. 147 ഐപിഎൽ മത്സരങ്ങളാണ് റായിഡു കളിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യൻസ് ടീമിലായിരുന്നു റായിഡു കഴിഞ്ഞ തവണ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണു കളിച്ചത് 147 മത്സരങ്ങളിൽ നിന്നായി 3300 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 18 അർദ്ധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.