ഇന്ത്യ മികച്ച നിലയിൽ; 200 പിന്നിട്ടു
ബര്‍മിങ്ങാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ. ഞായറാഴ്ച ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷേ, ഇന്ത്യയോട് തോറ്റാല്‍ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകും. അഞ്ച് തുടര്‍വിജയങ്ങളുമായി ലോകകപ്പ് സെമിയുടെ വക്കിലെത്തിനില്‍ക്കേ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.
ഞായറാഴ്ച എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ ഇന്ത്യയുടെ രണ്ട് സ്പിന്നര്‍മാര്‍ വഴങ്ങിയത് 160 റണ്‍സ്. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റഷീദ് എറിഞ്ഞത് ആറ് ഓവര്‍ മാത്രം. 44 ഓവറും ഇംഗ്ലണ്ട് പേസര്‍മാരെക്കൊണ്ട് എറിയിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കുപുറമേ മറ്റൊരു പേസറെ പരീക്ഷിക്കാനില്ലാത്തത് കോലിക്ക് തിരിച്ചടിയായി. ഇതുകൂടി പരിഗണിച്ചാകും ചൊവ്വാഴ്ച ഇലവനെ ഇറക്കുക. പരിക്കുമാറിയ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.
അങ്ങനെയെങ്കില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹല്‍ കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിര്‍ത്തും. രണ്ടാം സ്പിന്നറായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിച്ചേക്കാം. അങ്ങനെയെങ്കില്‍ ആറാമനായ കേദാര്‍ ജാദവും പുറത്താകും. രവീന്ദ്ര ജഡേജയെ കളിപ്പിക്കാത്തതിൽ ആരാധകർക്ക് കടുത്ത നിരാശയാണ് ഉള്ളത്. ഇംഗ്ലണ്ടിനെതിരേ നാലാമനായി പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങിയ ഋഷഭ് പന്തിനെ നിലനിര്‍ത്തുമെന്ന് സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ സൂചന നല്‍കി. ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിന് പുറത്തായ ലോകേഷ് രാഹുലിനും ചെറിയ അസ്വാസ്ഥ്യമുണ്ട്.
ബൗളിംഗാണ് ബംഗ്ലയുടെ കരുത്ത്. ഇടംകൈയന്‍ മുസ്താഫിസുര്‍ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനുമാണ് ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന്റെ ചുമതല. ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍, മൊസദേക് ഹുസൈന്‍ എന്നീ മികച്ച സ്പിന്നര്‍മാരുമുണ്ട്. ഇന്ത്യയുടെ പേസര്‍മാരായ ബുംറയും ഷമിയും മികച്ച ഫോമിലാണ്.