വെള്ളത്തിൽ മുങ്ങുന്ന റോഡ് എന്ന ചീത്തപ്പേര് തീർക്കാൻ ആലപ്പുഴ– ചങ്ങനാശേരി റോഡിനു സമഗ്രമായ പുനർ നിർമാണം.
ആലപ്പുഴ ∙ വെള്ളത്തിൽ മുങ്ങുന്ന റോഡ് എന്ന ചീത്തപ്പേര് തീർക്കാൻ ആലപ്പുഴ– ചങ്ങനാശേരി റോഡിനു സമഗ്രമായ പുനർ നിർമാണം.
റോഡ് താഴ്ന്നു പോയതായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഫ്ലൈഓവറുകൾ നിർമിക്കുന്നതോടെ പാത വെള്ളപ്പൊക്ക സമയത്തും ഗതാഗത സജ്ജമാക്കാൻ സാധിക്കും.
ഫ്ലൈ ഓവറുകൾ നിർമിക്കുന്നതു വെള്ളം ഒഴുകിപ്പോകാൻ സഹായമാകും.പാതയിലെ ചെറു പാലങ്ങളും കലുങ്കുകളും വെള്ളം ഒഴുക്കിനു തടസ്സംനിൽക്കുന്നെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഇതു കൂടാതെ ചില കലുങ്കുകൾ പൂർണമായും മണ്ണിനടയിൽ ആയിട്ടുണ്ട്. ഇൗ പ്രദേശങ്ങൾ പഠനത്തിലൂടെ കണ്ടെത്തി വിശദ പഠന റിപ്പോർട്ട് തയാറാക്കാനാണു പദ്ധതി. പാതയിൽ ഏറ്റവും താഴ്ന്നു പോയതായി കണ്ടെത്തിയതു മങ്കൊമ്പ് ബ്ലോക്ക് പ്രദേശമാണ്. ഇവിടെ കഴിഞ്ഞ വർഷം 50 ദിവസത്തോളം വെള്ളം കയറിക്കിടന്നിരുന്നു.
പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ തുടങ്ങിയ 3 പ്രധാന പാലങ്ങൾ ഒഴികെ ബാക്കി ചെറു പാലങ്ങൾ വീതി കുറഞ്ഞതും ഉയരം ഇല്ലാത്തതുമാണ്. ഇവയെല്ലാം പുനർ നിർമിക്കേണ്ടി വരും.
പാടശേഖരങ്ങൾ കൊയ്ത്ത് കഴിഞ്ഞ് തുറന്നിടുന്ന സമയത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഫ്ലൈഓവറുകൾ നിർമിച്ചാൽ ഇതു ഒഴിവാക്കാം. റോഡിന്റെ ഇരുവശത്തുമുള്ള വെള്ളമൊഴുക്ക് സുഗമമാക്കണമെന്നു പ്രളയത്തിനു ശേഷം റോഡ് സന്ദർശിച്ച ലോകബാങ്ക് സംഘവും വിലയിരുത്തിയിരുന്നു.
ആലപ്പുഴ ∙ വെള്ളപ്പൊക്കം ബാധിക്കാത്ത വിധം എസി റോഡ് നവീകരിക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാവുകയാണെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചു. റിപ്പോർട്ട് തയാറാക്കിയ ശേഷമേ ടെൻഡർ ചെയ്യൂ. പ്രളയ പുനർനിർമാണ പദ്ധതിയിലാണ് ഇതു നടപ്പാക്കുന്നത്. മരാമത്ത് വകുപ്പ് അനുവദിച്ച 350 കോടി രൂപ നിർമാണത്തിനു തികയുമെന്നാണു പ്രതീക്ഷ. താഴ്ന്ന സ്ഥലങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കും.
റോഡ് പൂർണമായും മേൽപ്പാലമാക്കേണ്ട. നെടുമുടി, പള്ളാത്തുരുത്തി തുടങ്ങിയ പാലങ്ങൾക്ക് ആവശ്യത്തിന് ഉയരമുണ്ട്. വയലുമായി വ്യത്യാസമില്ലാത്ത ഭാഗങ്ങളിലാണു റോഡ് ഉയർത്തുന്നത്. ചില പാലങ്ങൾക്കു റോഡിന് അനുസരിച്ചു വീതി കൂട്ടേണ്ടിവരും. കലുങ്കുകൾ പുനർനിർമിക്കണം.പതിനഞ്ചോളം സ്ഥലത്തു മേൽപ്പാലം വേണ്ടിവരുമെന്നാണു മരാമത്ത് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് വരുമ്പോൾ എണ്ണത്തിൽ വ്യത്യാസമുണ്ടാകാം.
മരാമത്ത് വകുപ്പു തന്നെയാകും പണികൾ നടത്തുക. കേരള സംസ്ഥാന ഗതാഗത പദ്ധതിക്ക് (കെഎസ്ടിപി) ആയിരുന്നു റോഡിന്റെ ചുമതല. അതിന്റെ കാലാവധി കഴിഞ്ഞു. നവീകരണത്തിനു മരാമത്ത് വകുപ്പാണു പണം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.