മഅ്ദനി അപകടകാരിയായ മനുഷ്യന്‍ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്നി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സമര്‍പ്പിച്ച ഹർജി മുന്നിലെത്തിയപ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ചീഫ് ജസ്റ്റിസ് ആദ്യം തന്നെ ഈയൊരു ആമുഖത്തോടെ വാദത്തിന് തുടക്കമിട്ടത്.
എന്നാല്‍ ഈ വാദം ഖണ്ഡിച്ച മഅ്ദനിയുടെ അഭിഭാഷകന്‍ 2014ല്‍ ജാമ്യം ലഭിച്ച ശേഷം അദ്ദേഹത്തിനെതിര ഒരു പരാതി പോലുമില്ലെന്ന് പ്രതികരിച്ചപ്പോള്‍ അതറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ മറുപടി.
കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നല്‍കിയതാണെന്ന് അഭിഭാഷകന്‍ രണ്ടാമതും ഖണ്ഡിചപ്പോഴും അറിയാം എന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.
ഇതിനിടെ താന്‍ അബ്ദുല്‍ നാസര്‍ മഅദ്നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. രാമസുബ്രമണ്യന്‍ സംശയം പ്രകടിപ്പിച്ചു. അതോടെ അക്കാര്യം പരിശോധിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ട് ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് അബ്ദുല്‍ നാസര്‍ മഅദ്നിയുടെ അപേക്ഷ. നീണ്ട ആറു വര്‍ഷം കഴിഞ്ഞും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായില്ലെന്നത് മുന്‍നിര്‍ത്തിയാണ് ജാമ്യ വ്യവസ്ഥയില്‍ മഅ്ദനി ഇളവ് ആവശ്യപ്പെട്ടത്. നിരവധി അസുഖങ്ങള്‍ വേട്ടയാടുന്നുവെന്നും ശാരീരിക അവസ്ഥ കൂടുതല്‍ മോശമായി വരികയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. കസ്റ്റഡിയിലായ ശേഷം കൃത്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്നതായും വലതു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടതായും കൂട്ടിച്ചേര്‍ത്തു.