രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിയതായി റിപ്പോർട്ട് !!!
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിയതായി റിപ്പോർട്ട്. വിവരാവകാശ രേഖയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തികവർഷം 2000 രൂപയുടെ ഒരു നോട്ടു പോലും ഇതുവരെ അച്ചടിച്ചിട്ടില്ലെന്നും മറുപടിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
2016 നവംബറിൽ സർക്കാർ നോട്ടു നിരോധനത്തിന്‍റെ ഭാഗമായി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിച്ചിരുന്നു. കള്ളനോട്ടും കുഴൽപ്പണവും തുടച്ചു നീക്കുന്നതിന്‍റെ ഭാഗമായിട്ട് ആയിരുന്നു സർക്കാരിന്‍റെ ഈ നീക്കം. നോട്ടു നിരോധനത്തിനു ശേഷമായിരുന്നു 2000ത്തിന്‍റെ നോട്ട് അച്ചടിച്ചത്.
2016 - 17 സാമ്പത്തികവർഷത്തിൽ 2,000 രൂപയുടെ 3,542.991 ദശലക്ഷം നോട്ടുകൾ അച്ചടിച്ചതായി വിവരാവകാശ നിയമത്തിന് നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് അറിയിച്ചു. ഈ സംഖ്യ 2017-18ൽ 111.507 ദശലക്ഷം നോട്ടുകളായി കുറഞ്ഞു. 2018-19 ൽ ഇത് 46.690 ദശലക്ഷം നോട്ടുകളായി കുറച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ നീക്കം ചെയ്തത് കള്ളപ്പണക്കാർക്കുള്ള ശക്തമായ തിരിച്ചടി ആയിരിക്കുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ കള്ളപ്പണ ഇടപാടുകൾ നടത്തുന്നത് കൂടുതൽ ദുഷ്കരമായി തീരുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗികമായ വിലയിരുത്തലിൽ 2000 രൂപയുടെ നോട്ടുകൾ ഒരുപാട് അച്ചടിക്കുന്നത് സർക്കാരിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ തകർക്കുമെന്നാണ് പറയുന്നത്. കാരണം, കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ ആവശ്യങ്ങൾക്ക് ഇത് സഹായകമാകും എന്നതാണ് ഇതിന് കാരണം. ആന്ധ്രാപ്രദേശ് - തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞയിടെ കണക്കിൽപ്പെടാത്ത ആറുകോടി രൂപയുടെ 2000 ത്തിന്‍റെ നോട്ട് പിടിച്ചെടുത്തിരുന്നു.