തിരുവനന്തപുരത്ത് തീരദേശ പ്രദേശങ്ങളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍; ആശങ്കയോടെ ജനം
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം തീരദേശ പ്രദേശങ്ങളില്‍ സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു . തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. എന്നാല്‍, രോഗം പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ളഅവശ്യസാധനങ്ങള്‍ പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിലും പൂന്തുറയിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആളുകളില്‍ പരിശോധന നടത്തുകയാണ്. നിലവില്‍ രോഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ പ്രദേശത്ത് തന്നെ ചികിത്സയൊരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ല്‍ 237ഉം സമ്പർക്ക രോഗികളാണ്. പുല്ലുവിളയില്‍ 97 പേരെ പരിശോധിച്ചപ്പോള്‍ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയില്‍ 50 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. പുതുക്കുറിച്ചിയില്‍ 75 സാമ്ബിളില്‍ 20 ഉം അഞ്ചുതെങ്ങില്‍ 83 പേരില്‍ 15 പേര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു.