നേമത്തെ ബിജെപി അക്കൗന്റ് പൂട്ടിച്ച് മന്ത്രിസഭയിലേക്ക്; വി ശിവൻകുട്ടി
രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ നേമം മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പുതു ചരിത്രം കുറിച്ചാണ് വി. ശിവന്‍കുട്ടി മന്ത്രിസഭയിലെത്തിയത്. 2016ൽ കാലിടറിയ അതെ മണ്ഡലത്തിൽ ബിജെപിയുടെ ഏക സീറ്റ് പൂട്ടിച്ചുകൊണ്ട് ഇത്തവണ മണ്ഡലം പിടിച്ചെടുത്താണ് വി ശിവന്‍കുട്ടി വിജയക്കൊടി പാറിച്ചത്.2006ലും കേരള നിയമസഭാംഗമായിരുന്നു.
1954 നവംബര്‍ 10-ന് ചെറുവക്കലില്‍ എം. വാസുദേവന്‍ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവന്‍കുട്ടി ജനിച്ചത്. ചരിത്രത്തില്‍ ബി.എ., എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ. (എം) നേതാവും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവര്‍ത്തകയുമായ ആര്‍. പാര്‍വ്വതീദേവിയെ ആണ് വി. ശിവന്‍കുട്ടി വിവാഹം ചെയ്തിരിക്കുന്നത്.
കോളേജ് പഠന കാലത്ത് ഫുട്‌ബോള്‍ മൈതാനത്ത് ഗോള്‍ കീപ്പറായിരുന്നു ശിവന്‍കുട്ടി. പാര്‍ട്ടിക്കാര്‍ക്ക് വി ശിവന്‍കുട്ടി, ശിവന്‍കുട്ടിഅണ്ണനാണ്. കഴിഞ്ഞ തവണ കേരളത്തിൽ ബിജെപി നേടിയ ഏക ഗോൾ നേമത്ത് ആയിരുന്നു. അത് ഇത്തവണ പൂട്ടിക്കും എന്ന് പിണറായി വിജയൻ പറഞ്ഞതിനെ അക്ഷരംപ്രതി പ്രാവർത്തികമാക്കി ശിവൻകുട്ടി.
എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവന്‍കുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് സീതാറാം യെച്ചൂരി എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയാരിരിക്കെ അതേ കമ്മിറ്റിയില്‍ അഖിലേന്ത്യാ ജോയിന്റെ സെക്രട്ടറിയായിരുന്നു ശിവന്‍കുട്ടി.
ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍, അഖിലേന്ത്യാ മേയേഴ്സ് കൌണ്‍സിലിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റില്‍ 9 വര്‍ഷത്തോളമായി അംഗമാണ്.
നേമത്ത് ബിജെപി 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ല്‍ നേടിയത്. ഇക്കുറി മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറക്കിയത് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയായിരുന്നു. ഫുട്ബാൾ മത്സരത്തിന്റേതുപോലെ എല്ലാ ആവേശവും നിറഞ്ഞ പോരാട്ടത്തിൽ വി ശിവന്‍കുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുതുകയായിരുന്നു.