ടെക്നോപാർക്കിലെ ഫുഡ് കോർട്ട് വ്യത്യസ്തമാണ്; ചിക്കൻ ടിക്കയിൽ പുഴു, ബിരിയാണിയിൽ ബാൻഡേജ് | ട്രോളാൻ ടെക്കികളും
തിരുവനന്തപുരം• നാലു മാസം മുൻപ് ചിക്കൻ ടിക്കയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ച ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ റസ്റ്ററന്റിൽ നിന്ന് ഇന്നലെ വാങ്ങിയ ബിരിയാണിയിൽ ആരോ ഉപയോഗിച്ച ബാൻഡേജ്! നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്നോപാർക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടച്ചത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും കൂസലില്ലാത്ത അധികൃതർക്കെതിരെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും രംഗത്തു വന്നു
.
ഇന്നലെ രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമയുടെ പ്രതികരണം! ഫുഡ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ടെക്നോപാർക്കിന്റെ വിശദീകരണം.
കട താൽക്കാലികമായി അടയ്ക്കുകയും ചെയ്തു. ടെക്നോപാർക്കിലെ നൂറോളം ജീവനക്കാർക്കിടയിൽ ജനുവരിയിൽ കാണപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങളുടെ കാരണമെന്തെന്ന അവ്യക്തത തുടരുന്നതിനിടയിലായിരുന്നു ഫെബ്രുവരിയിലെ ഈ സംഭവം. ടെക്നോപാർക്കിലെ വിവിധ റസ്റ്ററന്റുകൾ കേന്ദ്രീകരിച്ച് മേയറുടെ നേതൃത്വത്തിൽ പരിശോധനയും അന്നു നടത്തിയിരുന്നു. ജനുവരി പകുതിയോടെയാണു ദുരൂഹമായ നിലയിൽ ടെക്നോപാർക്ക് ജീവനക്കാർക്കിടയിൽ വയറിളക്കവും, ഛർദ്ദിലും വ്യാപകമായത്. രോഗം പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് ടെക്നോപാർക്കിലെ നിള ബിൽഡിങ് കേന്ദ്രീകരിച്ച് അന്ന് ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ ക്യാംപ് ആരംഭിച്ചിരുന്നു.