ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിൽ വൻ വർദ്ധനവ്
ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിയുന്നതോടെ കേരളത്തിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി വിമാനക്കമ്പനികൾ. ഓഗസ്റ്റ് അവസാനവാരം മുതൽ ഗൾഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.
ദുബായ്, അബുദാബി, ഷാർജ, ദോഹ, ബഹ്‌െെറൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോൾ തന്നെ നിരക്കുകൾ കൂടുതൽ ആണെന്നെനിരിക്കെ ഇനിയും കൂടാൻ സാധ്യതയുള്ളതായി അറിയുന്നു. സാധാരണ ശരാശരി 5000 മുതൽ 12,000 രൂപ വരെയുള്ള ടിക്കറ്റുകൾക്കാണ് അധികനിരക്ക് ഈടാക്കുന്നത്.
അടുത്തമാസമാണ് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നത്. ഇത് മുതലാക്കിയാണ് കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുന്നത്. ഈ സമയത്ത് നാട്ടിൽനിന്നു മടങ്ങുന്നവരെയും പെരുന്നാൾ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വർധന. സെപ്റ്റംബറിൽ ഓണക്കാലമായതിനാൽ നിരക്കുവർധന തുടരാനാണ് സാധ്യത.