കുരുക്ക് മുറുകുന്നു; പാസ്പോർട്ടിലും ജനന സർട്ടിഫിക്കറ്റിലും ബിനോയിയുടെ പേര്
മുംബൈ ∙ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുനിസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിലും ബിനോയിയുടെ പേര് വ്യക്തമാണ്. ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്പോർട്ടിന്റെ കാലാവധി തീർന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉൾപ്പെടുത്തിയത്. ബിനോയിക്കെതിരെ നിർണായക തെളിവാകാൻ പോന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പാസ്പോർട്ട് രേഖകൾ.
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ഇന്നു വിധി പറയും. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ മാനഭംഗക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.