ഓർമ വേണം.ഓർമ്മയിലിരിക്കണം...
Article By Sarath SR for The Indian State
ജൂലൈ 2.
അതെ, ഒരു യുവാവിന് വേണ്ടി കേരളം കരഞ്ഞ നിമിഷം. 2018 ജൂലൈ രണ്ടിന് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടുള്ള ആ മരണവാർത്ത കേട്ടുകൊണ്ടാണ് മലയാളിയുടെ ദിവസം കടന്നു പോയത്. അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു കേരള-തമിഴ്നാട് അതിർത്തിയിലെ കൊച്ചു ഗ്രാമമായ വട്ടവടയിലെ ആ രാജകുമാരൻ.
മഹാരാജാസ് എന്ന കേരളത്തിലെ പ്രശസ്തമായ കോളേജിലെ, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന, എന്നും ചിരിച്ച മുഖത്തോടെ മാത്രം മറ്റുള്ളവരോട് സംസാരിക്കുന്ന, രാഷ്ട്രീയം കൊണ്ട് ഇഷ്ടപ്പെടാത്ത എതിർപക്ഷം നടത്തുന്ന പരിപാടികളിൽ പോലും ഒന്നാമനായി പങ്കെടുത്ത ആ യുവാവിനെ മതഭ്രാന്തന്മാർ പാതിരാത്രി കൊല്ലാക്കൊല ചെയ്തപ്പോൾ അവനെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവർ പോലും അവനെയോർത്തു മാത്രം കരഞ്ഞ ദിവസം.
"വർഗീയത തുലയട്ടെ" എന്ന വാക്കുകൾ, മതഭ്രാന്തന്മാരുടെ ഉറക്കംകെടുത്തിയപ്പോൾ വട്ടവടയിലെ ആ കൊച്ചു രാജകുമാരന്, അഭിമന്യു മഹാരാജാസിന്, ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന നിഷ്കളങ്കനായ കമ്മ്യൂണിസ്റ്റുകാരന്റെ ജീവനായിരുന്നു. കോളേജ് ചരിത്രത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു മരണം അടുത്തിടെ നടന്നിട്ടില്ലായിരുന്നു.
നവാഗതർക്കായിട്ടുള്ള ചുമരെഴുത്തിൽ തുടങ്ങിയ ചെറിയൊരു പ്രശ്നം ഒരു കോളേജ് വിദ്യാർത്ഥിയുടെ ജീവനെടുക്കുന്ന തരത്തിൽ എത്തിച്ചേർന്നത് സാക്ഷരത കേരളത്തിനു തന്നെ നാണക്കേടാണ്. ഈ നാണക്കേട് വിരൽചൂണ്ടുന്നത് ഇസ്ലാമിക തീവ്രവാദത്തിന്റെ വിദ്യാർത്ഥി സംഘടനയിലേക്കാണ്. കൂടെ പഠിച്ച വിദ്യാർത്ഥി തന്നെ ഒറ്റിക്കൊടുത്ത്, മതത്തിന്റെ പേരിൽ ജിഹാദി ചെയ്യാൻ നടക്കുന്ന ചെറുപ്പക്കാർ, ആ പാതിരാത്രി അവനെ വളഞ്ഞിട്ട് വെട്ടിയപ്പോൾ യഥാർത്ഥത്തിൽ ആ വെട്ടേറ്റത് "നാനാത്വത്തിൽ ഏകത്വം" എന്ന ആശയം മുറുകെ പിടിച്ചു ജീവിക്കുന്ന നമ്മൾ ഓരോരുത്തർക്കുമാണ്.
വട്ടവട എന്ന ഗ്രാമത്തിലെ, തലചായ്ക്കാൻ വീടില്ലാത്ത ആ ചെറുപ്പക്കാരന് വേണ്ടിയിരുന്നത് ആ നാട്ടിൽ ഒരു പുസ്തകശാല ആയിരുന്നു. കഴിവുകൊണ്ട് പഠിച്ച് നേടിയ വിജയത്തിനപ്പുറം, മഹാരാജാസ് എന്ന ആരും പഠിക്കാൻ കൊതിക്കുന്ന കലാലയത്തിലേക്ക് ഒരു കാൽവയ്പായിരുന്നു അവൻ സ്വപ്നം കണ്ടിരുന്നത്. ഒടുവിൽ അതേ കലാലയം അവന്റെ ജീവനില്ലാത്ത ശരീരത്തെ, അവൻ വിളിച്ച മുദ്രാവാക്യങ്ങൾ മുഴങ്ങിയ കോളേജ് ആഡിറ്റോറിയത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾക്കുമുന്നിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആ കലാലയ മുത്തശ്ശിയും മാറിനിന്ന് കരഞ്ഞിരിക്കാം.
അവനെ കൊന്നവർ, ഭൂമിയിലെ ഏതോ കോണുകളിൽ ഒളിച്ചിരിക്കുമ്പോൾ, കോടതിമുറികളിൽ കറുത്ത തുണികൊണ്ട് കണ്ണു മൂടി വച്ചിരിക്കുന്ന ആ പ്രതിമയെ തന്നെ കുറ്റം പറയാം.
അതെ... ഇതൊരു ജനാധിപത്യ രാജ്യമാണല്ലോ. ഇവിടെ ഇങ്ങനെയൊക്കെയാണ്.
വിടരും മുമ്പേ മതഭ്രാന്തന്മാർ നുള്ളി കളഞ്ഞ അഭിമന്യു മഹാരാജസിന്, ദി ഇന്ത്യൻ സ്റ്റേറ്റ് ന്റെ കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി.