തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ
ലോക്സഭാ തെരെഞ്ഞെടുപ്പിനു ശേഷം നടന്ന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. ഉപതിരെഞ്ഞെടുപ്പ് നടന്ന 44 സീറ്റുകളിൽ 22 സീറ്റുകൾ എൽഡിഎഫ് നേടി. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് 5 സീറ്റും കിട്ടി. കഴിഞ്ഞതവണ 3 വിമതർ ജയിച്ചിടത്തു എല്ലാം രാഷ്ട്രീയ കക്ഷികൾ വിജയം നേടി.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിറകിൽപ്പായ പല വാർഡുകളിലും എൽഡിഎഫ് ഇക്കുറി വൻ മുന്നേറ്റം ഉണ്ടാക്കി.
കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച 8 വാർഡുകൾ ഇത്തവണ എൽഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ എൽഡിഎഫ് വിമതൻ വിജയിച്ച വാർഡും ഇക്കുറി എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച 10 വാർഡിൽ ഇക്കുറി യുഡിഎഫിന് ജയിക്കാനായി. ലീഗ് വിമതൻ ജയിച്ച വാർഡും ഇത്തവണ യുഡിഎഫ് വിജയിച്ചു. ബിജെപിക്ക് നിലവിലുള്ള നാല് വാർഡുകൾ കൂടാതെ ഒരു സീറ്റുകൂടി ലഭിച്ചു അത് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തതാണ്.
തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.
തിരുവനന്തപുരം
- നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ഇടമൺനില വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി നജീം എം 108 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞതവണ യുഡിഎഫ് 202 വോട്ടുകൾക്ക് വിജയിച്ച വാർഡാണ് എൽഡിഎഫ് തിരിച്ചു പിടിച്ചത്. ബിജെപി, ബിഎസ്‌പിക്കും പിന്നിലായി നാലാമതാണ്.യുഡിഎഫിലെ ആർഎസ്‌പി അംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
- കല്ലറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി.140 വോട്ടിനു കല്ലറ പഞ്ചായത്തിലെ വെള്ളം കുടി വാര്‍ഡില്‍ ശ്രീ. ശിവദാസന്‍ (UDF) വിജയിച്ചതോടെയാണ് ഗ്രാമ ഗ്രാമ പഞ്ചായത്ത് ഭരണം LDFന് നഷ്ടമായത്.
- കുന്നത്തുകാൽ കോട്ടുകോണം വാർഡ് എൽഡിഎഫ് നിലനിർത്തി. എൻ ശ്രീകലയാണ് വിജയിച്ചത്. അമ്പൂരി ചിറയക്കോട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്.
- അമ്പൂരി ചിറയക്കോട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്.
- മാറനെല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡ് എൽഡിഎഫ് വിജയിച്ചു. സിപിഐ എമ്മിലെ ബി നസീറയാണ‌് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.
- കുഴിവിള വാർഡ് ബിജെപി നിലനിർത്തി.
- കാട്ടാക്കട പഞ്ചായത്തിലെ പനയംകോട‌് വാർഡ് യുഡിഎഫ് ജയിച്ചു. കോൺഗ്രസിലെ ആർ ജോസാണ് വിജയിച്ചത്. കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ച വാർഡാണിത്.
കൊല്ലം
കൊല്ലം ജില്ലയിൽ 4 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥലത്ത് എൽ ഡി എഫ് വിജയിച്ചു.
- അഞ്ചൽ പഞ്ചായത്ത് മാർക്കറ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിലെ നസീമ ബീവി വിജയിച്ചു.
- ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എൽ ഡി എഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്ട് എൽ ഡി എഫിലെ ജെഎം മർഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു.
- കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. നിലവിൽ ഇത് എൽ ഡി എഫ് വാർഡായിരുന്നു.
ആലപ്പുഴ
- ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ‌് യുഡിഎഫിൽനിന്ന് ബിജെപി പിടിച്ചെടുത്തു. സുരേഷ‌്കുമാർ (ബിജെപി)ആണ് വിജയി. യുഡിഎഫ‌് 50 വോട്ടിനു ജയിച്ച വാര്‍ഡായിരുന്നു. ജയിച്ച ജെ രാധാകൃഷ‌്ണ നായിക‌് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ‌്കുമാർ (എൽഡിഎഫ‌് സ്വതന്ത്രൻ), മുരളീധര ഷേണായ‌് (യുഡിഎഫ‌്) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
- കുത്തിയതോട‌് പഞ്ചായത്ത് മുത്തുപറമ്പ‌് വാർഡ‌് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെപിസിസി അംഗം അബ‌്ദുൾഗഫൂർ ഹാജി 11 വോട്ടിന‌് ജയിച്ച വാര്‍ഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്. സിപിഐയിലെ കെ എസ‌് ഷിയാദ‌് (എൽഡിഎഫ‌്)ആണ് വിജയി. 76 വോട്ടാണ് ഭൂരിപക്ഷം. എം കമാൽ (യുഡിഎഫ‌്),ബി ആർ ബൈജു (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
- കായംകുളം നഗരസഭ വെയർ ഹൗസ‌് വാർഡില്‍ എല്‍ഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു. എൻസിപി റിബലായി വിജയിച്ച‌് എൽഡിഎഫിനൊപ്പം നിന്ന സുൾഫിക്കൽ മയൂരി അഗ്രോ ഇൻഡസ‌്ട്രീസ‌്ചെയർമാനായതിനാൽ അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ‌് കലാം (മുസ്ലിംലീഗ‌്), പ്രദീപ‌് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
- പാലമേൽ പഞ്ചായത്ത് മുളകുവിള വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐ എമ്മിലെ ധർമ്മപാലനാണ് വിജയിച്ചത്.
- മാവേലിക്കര ബ്ലോക്ക‌് പഞ്ചായത്ത‌് വെട്ടിയാർ ഡിവിഷന്‍ നിലവിൽ സിപിഐഎം സീറ്റ‌് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ‌് സ്ഥാനാർഥി സുരേഷ‌് കളിയിക്കലാണ് വിജയിച്ചത്.
എറണാകുളം
- എറണാകുളം നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാർഥി ടി എം അബ്ദുല്‍ അസീസ് ആണ് ജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
- എറണാകുളം മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സീബ വർഗീസ് 627വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.
- കോതമംഗലത്ത് യുഡിഎഫ് വാർഡ് 270 വോട്ടിന് എൽഡിഎഫ് പിടിച്ചെടുത്തു.
കോഴിക്കോട്
- കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഐ എംലെ അരിക്കോട്ടില്‍ അനിത വിജയിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചത്തി നെ തുടര്‍ന്ന് സിപിഐ എം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരോജിനിയും ബിജെപിസ്ഥാനാര്‍ത്ഥിയായി രമ കുണ്ടത്തിലും മത്സരിച്ചു. കഴിഞ്ഞ വര്‍ഷം 264 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്.
പത്തനംതിട്ട
- റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണിൽ 38 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കണ്ണൂര്‍
- കണ്ണൂർ ധർമടം പഞ്ചായത്ത് ഒമ്പതാം വാർഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിർത്തി. ദിവ്യ ചെള്ളത്ത് (ബിജെപി- 474), പി കെ ശശിധരൻ (കോൺഗ്രസ്- 418), കൊക്കോടൻ ലക്ഷ്മണൻ, ലോക് താന്ത്രിക് ജനതാദൾ (എൽഡിഎഫ്)- 264.
വയനാട്
- വയനാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടിൽ പഞ്ചായത്ത‌് 13–-ാം വാർഡില്‍ (മാണ്ടാട‌് ) എൽഡിഎഫ‌് സ്ഥാനാർഥി അബ്ദുള്ള പുൽപ്പാടി ( സിപിഐ എം ) വിജയിച്ചു. കെ മൊയ‌്തീൻ ആയിരുന്നു യുഡിഎഫ‌് (മുസ്ലീം ലീഗ‌്) സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം എല്‍ഡിഎഫുമായി ചേർന്ന‌് പഞ്ചായത്ത‌് പ്രസിഡന്റായി. പിന്നീട് യുഡിഎഫിനൊപ്പമായി. നജീമിന്റെ അംഗത്വം പിന്നീട‌് തെരഞ്ഞെടുപ്പ‌് കമീഷൻ റദ്ദാക്കിയതിനെ തുടർന്നാണ‌് തെരഞ്ഞെടുപ്പ‌് വേണ്ടിവന്നത‌്. 19 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങള്‍ വീതമാണു ഇപ്പോള്‍ ഉള്ളത്. ഈ വിജയത്തോടെ എല്‍ഡിഎഫിനു പത്തും യുഡിഎഫിന് ഒമ്പതുമായി. കഴിഞ്ഞതവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ മിന്നുന്നജയം. ജയത്തോടെ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.
പാലക്കാട്
പാലക്കാട‌് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ‌് നടന്ന രണ്ട‌് വാർഡുകളിൽ ഒന്നിൽ എൽഡിഎഫിന‌് വിജയം.
- കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ 16–-ാം വാർഡ‌് നാട്ടുകൽ എൽഡിഎഫ‌് നിലനിർത്തി. ജനതാദളിലെ(എസ‌്) വനജ കണ്ണൻ 128 വോട്ടുകൾക്കാണ‌് യുഡിഎഫിലെ കമലത്തെ പരാജയപ്പെടുത്തിയത‌്. എൽഡിഎഫ‌് 550 വോട്ട‌് ലഭിച്ചപ്പോൾ യുഡിഎഫിന‌് 422 വോട്ടാണ‌് ലഭിച്ചത‌്. ബിജെപിക്ക‌് 321 വോട്ട‌് ലഭിച്ചു. കഴിഞ്ഞ തവണ എൽഡിഎഫ‌് 240 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് വിജയിച്ചത‌്. എൽഡിഎഫിലെ ജനതാദൾ (എസ്) അംഗം രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ‌് നടന്നത‌്.
- മലമ്പുഴ പഞ്ചായത്തിലെ ഏഴാംവാർഡ‌് കടുക്കാംകുന്നം ബിജെപി നിലനിർത്തി. 55 വോട്ടലിന്റെ ഭൂരിപക്ഷത്തിനാണ‌് ബിജെപിയിലെ സൗമ്യ സജീഷ‌് വിജയിച്ചത‌്. ബിജെപിയ‌്ക്ക‌് 286 വോട്ട‌് കിട്ടിയപ്പോൾ എൽഡിഎഫ‌് സ്ഥാനാർഥി പ്രമീള അനന്തന‌് 231 വോട്ട‌് ലഭിച്ചു. യുഡിഎഫ‌് സ്ഥാനാർഥി രാജലക്ഷ‌്മിക്ക‌് ലഭിച്ചത‌് 142 വോട്ടാണ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽഅഞ്ച‌് വോട്ടിനാണ‌് ബിജെപി വിജയിച്ചത‌്. ബിജെപി അംഗം ജോലി കിട്ടിയതിനെ തുടർന്ന‌് രാജിവച്ചതോടെയാണ‌് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മലപ്പുറം
- തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, ആകെ പോൾ ചെയ്ത 1086 വോട്ടിൽ സി എം ടി സീതി ' 596 വോട്ടും എൽ ഡി എഫിലെ നാസർ കല്ലിങ്ങലകത്ത് 490 വോട്ടും നേടി. കഴിഞ്ഞ തവണ 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് വിജയിച്ചത്.
- പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ശ്യാമള വെമ്പല്ലൂർ 71 വോട്ടിന് വിജയിച്ചു. ബി ജെ പി സ്ഥാനാർത്ഥി വി എം ശൈലജ യാ ണ് രണ്ടാം സ്ഥാനത്ത്. യു ഡി എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താണ്.
- ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ യു ഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സ്വതന്ത്രൻ പുഴക്കൽ ഇസ്മായിൽ 219 വോട്ട് നേടി. കഴിഞ്ഞ തവണ യുഡിഎഫ് 705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.
- പെരിന്തൽമണ്ണ മണ്ഡത്തിലെ ആലിപറമ്പ് പഞ്ചായത്തിൽ എട്ടാം വാർഡ് വട്ടപറമ്പ് യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാർത്ഥി പി ടി ഹൈദരാലി വിജയിച്ചു.പി ടി ഹൈദരാലി (മുസ്ലിം ലീഗ്) 1175, പി വി മജീദ് (സി പി ഐ എം ) 391.
- അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാർഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി വി ഷഹർബാൻ യു ഡി എഫ് സ്ഥാനാർത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിംഗ് വാർഡായിരുന്നു കളപ്പാറ.
കോട്ടയം
- പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡിൽ (ഹരിജൻ സംവരണം) എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്വതന്ത്രൻ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോൾ ചെയ്ത 890 വോട്ടിൽ യുഡിഎഫിലെ രശ്മി തങ്കപ്പന് 361 ഉം ബിജെപിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എൽഡിഎഫ് പ്രതിനിധി കെ എസ് ജയ കുമാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.
- പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം ഡിവിഷൻ യുഡിഎഫ്ൽ എൽഡിഎഫ് പിടിച്ചെടുത്തു. റോസ് മിജോബി(എൽഡിഎഫ്) ന് 2311 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 1745ഉം ബിജെപിക്ക് 872 വോട്ടും ലഭിച്ചു.
- മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ‌് സ്ഥാനാര്‍ഥി ജോസിലി ജോൺ വിജയിച്ചു. എൽഡിഎഫ‌് ജയിച്ച വാര്‍ഡാണ്.
- പാമ്പാടി ബ്ലോക്ക‌് കിടങ്ങൂർ ഡിവിഷന്‍ യുഡിഎഫ് വിജയിച്ചു. നിലവിൽ എൽഡിഎഫ‌് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ്. യുഡിഎഫിലെ നിന്ന് ജോസ‌് തടത്തലാണ് വിജയിച്ചത്.
- കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാർഡ‌് യുഡിഎഫ് വിജയിച്ചു. കേരള കോൺഗ്രസ്സ‌് എമ്മിലെ എം സി ജേക്കബാണ് വിജയിച്ചത്. ബിനോയ‌് തോമസ‌് ആയിരുന്നു എൽഡിഎഫ‌് സ്ഥാനാര്‍ഥി. ബിജെപിയ്ക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല.
തൃശ്ശൂർ
- തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി നൗഷാദ് കൊട്ടി ലിങ് ൽ 730 വോട്ടുകൾക്ക് വിജയിച്ചു.
- പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു.
- പാഞ്ഞാൾ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി എ എ ആസിയ 183 വോട്ടിന് വിജയിച്ചു.
- കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോലഴി നോർത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വി കെ സുരേഷ് കുമാർ 165 വോട്ടിന് വിജയിച്ചു.
ഇടുക്കി
- തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാർഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 893 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി ബിജെപി വോട്ട് 335 ആയി കുറഞ്ഞത് . 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും യുഡിഎഫിന് ആറുമായി രുന്നു കക്ഷിനില. ജോലി ലഭിച്ച മണക്കാട് ഡിവിഷനിലെ എൽഡിഎഫ് അംഗം വിനീത അനിൽകുമാർ രാജിവെച്ചതോടെ കക്ഷി നില തുല്യമായിരുന്നു. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായത്.
- തൊടുപുഴ നഗരസഭ 23 ആം വാർഡ് ബിജെപി നിലനിർത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു ഡി എഫ് സ്ഥാനാർഥി നാഗേശ്വരി അമ്മാൾ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എൽഡിഎഫ് സ്ഥാനാർഥി രാജി രാജന് 134 വോട്ടും ലഭിച്ചു.
- ഉപ്പുതറ കാപ്പി പതാൽ യു.ഡി.എഫ് നിലനിർത്തി 268 വോട്ട് നേടി പി.നിക്സൺ വിജയിച്ചു.കോൺഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞടുപ്പ് നടന്നത്.
- മാങ്കുളം ഗ്രാമപഞ്ചായത്ത് ആനക്കുളം (ഒന്നാം വാർഡ്) പട്ടികജാതി സംവരണ സീറ്റിൽ എൽഡിഎഫിന് ത്രസിപ്പിക്കുന്ന ജയം. കഴിഞ്ഞ തവണ കേവലം മൂന്നു വോട്ടിന് ജയിച്ച സീറ്റിൽ 147 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽഡിഎഫിലെ കെ എ സുനീഷ് തെരഞ്ഞെടുക്കപ്പെട്ടു. സുനീഷിന് 273 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിലെ വിഷ്ണു രവീന്ദ്രന് 129 വോട്ടാണ് കിട്ടിയത്. 15 വോട്ടുമായി ബിജെപി തൃപ്തിപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 പഞ്ചായത്ത് വാർഡിലും ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ടുവീതം ബ്ലോക്ക് പഞ്ചായത്ത് വാർഡിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡിലെയും ഉപതെരഞ്ഞെടുപ്പാണ് നടന്നത്.85.23 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.