കേരള ബജറ്റ് 2020; സ്റ്റാര്‍ട്ട് അപ്പിൽ സ്മാർട്ടായി കേരളം
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയം 2018ല്‍ നടത്തിയ റാങ്കിങ്ങില്‍ സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹനത്തില്‍ കേരളത്തിന് ഒന്നാം റാങ്ക് ലഭിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്. ഇന്ന് 2300 സ്റ്റാര്‍ട്ട് അപ്പുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മൂലധനത്തിന്റെ അഭാവമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനു പരിഹാരമായി സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ / പ്രമുഖ കോര്‍പ്പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വര്‍ക്ക് ഓര്‍ഡര്‍ ഉള്ളവര്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.
പര്‍ച്ചെയ്‌സ് ഓര്‍ഡറുകളാണെങ്കില്‍ അവ ഡിസ്‌ക്കൗണ്ട് ചെയ്ത് പണം നല്‍കും. ഐറ്റി സെക്രട്ടറി ചെയര്‍മാനായുള്ള ഒരു വിദഗ്ധകമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കെഎഫ്‌സിയും കെഎസ്‌ഐഡിസിയും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ എക്രോസ് ദി കൗണ്ടര്‍ പണം ലഭ്യമാക്കും.
ഇതുമൂലം എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നികത്തിക്കൊടുക്കുന്നതാണ്. സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉല്‍പ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തില്‍ ഒരു കോടി രൂപ വരെ ധനസഹായം ലഭ്യമാക്കും. ഇതിനായി 10 കോടി രൂപ കെഎഫ്‌സിക്ക് അനുവദിക്കുന്നു.
2020-21ല്‍ 73.50കോടി രൂപ സ്റ്റാര്‍ട്ട് അപ്പ് മിഷനുവേണ്ടി വകയിരുത്തിയിട്ടുണ്ട്. കര്‍ണ്ണാടകത്തെയും തമിഴ്‌നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളത്തില്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതുമൂലം പുതിയ കമ്പനികളുടെയെല്ലാം ഹെഡ്ഡ് ക്വാര്‍ട്ടേഴ്‌സ് ബാംഗ്ലൂരിലും ചെന്നൈയിലും ആയിട്ടുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതു പരിശോധിച്ച് നിരക്കുകള്‍ യുക്തിസഹമാക്കുന്നതിന് ഫിനാന്‍സ് ബില്ലില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഐസക് പറഞ്ഞു.