അവസാന നിപ ബാധിതനും ആശുപത്രി വിട്ടു; എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു.
കൊച്ചി : സംസ്ഥാനത്ത് നിപ ബാധിച്ചു 54 ദിവസമായി ചിലികിത്സയിലായിരുന്നഎഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പറവൂര്‍ വടക്കേക്കര സ്വദേശിയുമായ ഗോകുല്‍ കൃഷ്ണ ആശുപത്രി വിട്ടു. ഇതേതുടർന്ന് എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. യുവാവ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യമന്ത്രിയ്ക്ക് പുറമേ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പ് എറണാകുളം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കി. മുമ്പത്തെ അനുഭവമുണ്ടായിരുന്നതിനാല്‍ വളരെവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ വകുപ്പിനായി. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത്യാസന്നനിലയില്‍ ആവുകയും മരണം വരിക്കുകയും ചെയ്യുക എന്ന അസാധാരണമായ അനുഭവമാണ് നിപയിലെങ്കിലും അതിനെ സധൈര്യം നേരിടാനാന്‍ ആരോഗ്യ വകുപ്പിനായതായും മന്ത്രി പറഞ്ഞു.
നിപ വൈറസ് പകരാതിരിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും മുന്‍ കരുതലും ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. നിപ വൈറസിനെതിരെ പൊരുതാന്‍ യുദ്ധ സന്നാഹത്തിലായിരുന്നു ആരോഗ്യവകുപ്പ്. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നിപ പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു.