സിഒടി നസീർ വധശ്രമ കേസ്; എഎൻ ഷംസീറിനെ ചോദ്യം ചെയ്‌തേക്കും
കോഴിക്കോട്∙ : സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്‌തേക്കും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എംഎല്‍എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷില്‍ എത്തി നില്‍ക്കുകയാണ്. അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് രാഗേഷില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമില്ല അന്വേഷണ സംഘത്തിന്. എ.എന്‍.ഷംസീര്‍ എംഎല്‍എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഇരുവരും പരിചയക്കാരായിരുന്നു എന്നതിനാല്‍ ഗൂഢാലോചനയിലേക്ക് എത്താനായില്ല.
പക്ഷേ സി.ഒ.ടി നസീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ സി.ഐ വി.കെ.വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടന്ന് നോട്ടിസ് നല്‍കും. പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.