ആവേശക്കടലാക്കി ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥകൾ
കേരളത്തിലെ യുവതയെ ആവേശംകൊള്ളിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥകൾ പര്യടനം തുടരുന്നു. വർഗ്ഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥമുള്ള ജാഥകളാണ് പര്യടനം തുടരുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം നയിക്കുന്ന വടക്കൻമേഖലാ ജാഥയ്ക്ക് വിവിധ ബ്ലോക്കുകളിൽ സ്വീകരണം നൽകി. യുവാക്കളുടെ തൊഴിലവസരങ്ങൾ നശിപ്പിക്കുകയും പൊള്ളയായ തൊഴിൽവാഗ്ദാനം നൽകി യുവാക്കളെ വഞ്ചിക്കുകയും ചെയ്യുന്ന മോദി സർക്കാരിന്റെ തട്ടിപ്പുകൾക്കെതിരെയാണ് ജാഥകൾ എന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു.
പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ്, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർ, ടെക്കികൾ തുടങ്ങി നിരവധിയായിട്ടുള യുവജന വിഭാഗങ്ങൾ ജാഥകൾക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണ നയങ്ങൾക്കും യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനുമെതിരെ വലിയ പ്രതിഷേധം ജാഥയിൽ പ്രകടമാണ്. ജാഥക്ക് ;വലിയ സ്വീകാര്യത ലഭിക്കുന്നതായി ജാഥാ ക്യാപ്റ്റന്മാരായിട്ടുള എ.എ റഹീമും എസ്.കെ സതീഷും വ്യക്തമാക്കി.
എ.എ.റഹിം നയിക്കുന്ന വടക്കൻ മേഖല ജാഥാ കണ്ണൂരിലെ പര്യടനം പൂർത്തിയാക്കി.ഈ ജാഥയുടെ മാനേജർ കെ.യു.ജനീഷ്‌കുമാറാണ്. ഗ്രീഷ്മ അജയ്‌ഘോഷ്, കെ.പ്രേംകുമാർ, ജെയ്ക്ക് സി തോമസ് എന്നിവരാണ് വടക്കൻ മേഖല ജാഥയിലെ അംഗങ്ങൾ. വടക്കൻമേഖലാ ജാഥ നാലാം ദിനമായ ഇന്ന് രാവിലെ 10 മണിക്ക് ഇരിട്ടിയിൽ തുടങ്ങി മട്ടന്നൂർ, പിണറായി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിൽ പര്യടനം തുടർന്ന് അഴിയൂരിൽ സമാപിക്കും.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ക്യാപ്റ്റനായ തെക്കൻമേഖല ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലേക്ക് പ്രേവേശിച്ചു. എസ്.കെ.സജീഷ്, വി.കെ.സനോജ്, എം.വിജിൻ, പ്രിൻസി കുര്യാക്കോസ്, കെ.പി.പ്രമോഷ് എന്നിവരാണ് തെക്കൻ മേഖല ജാഥയിലെ അംഗങ്ങൾ. തെക്കൻമേഖല ജാഥ നാലാം ദിനമായ ഇന്ന് രാവിലെ കൊട്ടിയത്തുനിന്നാരംഭിച്ച് കുണ്ടറ, പള്ളിമുക്ക്, ചവറ എന്നീ പര്യടനങ്ങൾക്കുശേഷം കരുനാഗപ്പള്ളിയിൽ സമാപിക്കും.