ബഹുജന സ്വാധീനം കുറഞ്ഞു ; കാലാനുസൃതമായ മാറ്റത്തിനു ആഹ്വാനം ചെയ്ത് സിപിഐഎം
തിരുവനന്തപുരം : സംഘടനാ പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റത്തിനു ആഹ്വാനം ചെയ്ത് സിപിഐഎം. ശത്രുവർഗത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി കാലാനുസൃതമായ മാറ്റം സിപിഐ എമ്മിന്റെ പ്രവർത്തനത്തിൽ കൊണ്ടുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. തീവ്ര വലതുപക്ഷം മുൻപെങ്ങും ഇല്ലാത്തപ്പോൾ രാജ്യത്ത് ശക്തിപ്രാപിച്ചിരിക്കുന്നു.കേരളത്തിലും ഇതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ട്. ഇതിനെതിരായി ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബ്രാഞ്ച് മുതൽ സംസ്ഥാനകമ്മിറ്റി വരെ മാറ്റമുണ്ടാകും എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ആർഎസ്എസ്, ജമാത്ത ഇസ്ലാമി, എസ്ഡിപിഐ എന്നിവരുടെ ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും വർധിച്ചുവരുന്നതായി കോടിയേരി പറഞ്ഞു. ഇതിനെയെല്ലാം നേരിടാനുള്ള സംഘടനാപരമായ മാറ്റമായിരിക്കും കൊണ്ടുവരിക. സാംസ്‌കാരിക, ശാസ്‌ത്രീയ രംഗത്ത് കൂടുതൽ ഇടപെടൽ നടത്തിയും സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് വരെയുള്ളവരെ പ്രവർത്തകരെ കൂടുതൽ കഴിവുറ്റവരാക്കി മാറ്റാനുമുള്ള പ്രവർത്തനങ്ങൾ നടത്തും. ബഹുജന നേതാക്കന്മാരായി ഓരോ കേഡറേയും വളർത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാനെന്നും കോടിയേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സിപിഐഎംനു മുൻപ് ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 2006 ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. അന്ന് ഇടതുപക്ഷ മുന്നണിക്ക് കൈവരിക്കാൻ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരേണ്ടതുണ്ട്. സിപിഐഎമ്മിനൊപ്പം മുന്നണിയിലെ മറ്റു ഘടക കക്ഷികളും ജനസ്വാധീനം വർധിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
ജനങ്ങളുടെ പിന്തുണ നഷ്‌ടപ്പെടുന്ന പ്രവർത്തനങ്ങൾളിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെടരുത്. ജനങ്ങൾ നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ അംഗീകരിക്കണമെന്നിലല്ലെന്നും അവരെ നിർബന്ധിക്കേണ്ട കാര്യമില്ല. ജനങ്ങൾക്ക് താൽപര്യമുള്ള നിലപാടിൽ ഒപ്പം നിൽക്കണം. പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കാൻ പാടില്ല. അക്രമപ്രവർത്തനങ്ങളിൽ പ്രവർത്തകർ ഒരുതരത്തിലും ഉൾപ്പെടാൻ പാടില്ല. ചാവക്കാട്ടേയും കണ്ണൂരിലേയും എസ്‌ഡിപിഐ കൊലപാതകങ്ങൾ വേണ്ടത്ര ചർച്ചയായില്ല. ഇതേ സംഭവം സിപിഐ എമ്മിനെതിരെ ആരോപിക്കാൻ കഴിയുകയാണെങ്കിൽ മാധ്യമങ്ങൾ ഈ രീതിയിലാകില്ല വാർത്തകൾ നൽകുക. ഈ വസ്‌തുത തിരിച്ചറിഞ്ഞ് അക്രമപ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണം. അതൊരു പാർട്ടി ബോധമാക്കി മാറ്റണം ‐ കോടിയേരി പറഞ്ഞു.