ബിനോയിയുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ്; വീണ്ടും മാറ്റി | അറസ്റ്റ് ഇല്ല
മുംബൈ : ലൈംഗിക പീഡനം ആരോപണത്തിൽ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയിയുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഉത്തരവുണ്ടാകും.അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഇതിനെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ കോടതിയില്‍ തര്‍ക്കം നടന്നപ്പോളാണ് കേസില്‍ എല്ലാവരുടെയും വാദം കേള്‍ക്കാന്‍ കോടതി സന്നദ്ദമാണെന്ന് പറഞ്ഞുകൊണ്ട് വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി യുവതിയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചത്. നിരവധി തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.
യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകള്‍, വിമാന ടിക്കറ്റ് അയച്ചു നല്‍കിയ രേഖകള്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. തന്റെ മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.